Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Monday, December 1, 2008

മാ‍തൃഭൂമിയും മനോരമയും മാനം നോക്കുമ്പോൾ...


ഇന്നലെ, ഡിസംബർ ഒന്നാം തീയതി സന്ധ്യകഴിഞ്ഞപ്പോൾ ആകാശത്ത് ദൃശ്യമായ അപൂർവ്വ കാഴ്ചയെപ്പറ്റി അപ്പോൾത്തന്നെ എല്ലാവരും അറിഞ്ഞിരിക്കും, ഇന്നിറങ്ങിയ പത്രങ്ങളിലും ആദ്യപേജിൽ ചിത്രങ്ങളുണ്ട്.

ഈ വാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ വന്നത് അതാത് പത്രങ്ങളിൽ ഞെക്കി ഞെക്കി വായിക്കാം.

മാതൃഭൂമിയിലെ പ്രസക്തഭാഗങ്ങൾ ഇതാണ് :
തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു. ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌. വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം. ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ഇനി മനോരമയിലെ വാർത്തയിലെ പ്രധാന ഭാഗം:
വ്യാഴവും ശുക്രനും ഒരേ വരിയിൽ വരുന്നത് അത്ര അപൂർവ്വമല്ലെന്ന് പ്രശസ്ത ജ്യോതിഷി ചവറ എം. ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ, ത്രികോണം വരച്ചതുപോളെ ചന്ദ്രനോ‍ാടു ചേർന്നൂള്ള ഈ സമാഗമം ഇതുവരെ കാണാത്തതാണേന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ഒരേ സമയം ഗ്രഹയുദ്ധവും സമാഗമവും ചേർന്നതാണത്രെ ഇന്നലെയുണ്ടായ പ്രതിഭാസം. .... ...വ്യാഴത്തിനാണ് കൂടുതൽ പ്രകാശം. ശുക്രനു പ്രകാശം കുറവാണ്. ഗ്രഹയുദ്ധത്തിൽ ശൂക്രനു പ്രകാശമേറി ശുക്രൻ ജയിക്കുമെന്നാണു ജ്യോതിശാസ്ത്രം..... (അതോ ജ്യോതിഷമോ ?)

എന്തു പറയാൻ ! അപൂർവ്വമായ ഒരു ആകാശക്കാഴ്ചയെ വിശദീകരിക്കാൻ കേരളത്തിന്റെ സുപ്രഭാതം കൂട്ടുപിടിച്ചത് ജ്യോതിഷത്തെ. എന്നിട്ട് ജ്യോതിഷത്തെ ജ്യോതിശാസ്ത്രം എന്ന് വേഷം മാറ്റുകയും ചെയ്യുന്നു. സാരമില്ലായിരുന്നു മാത്തുകുട്ടിച്ചായന്റെ പത്രപ്രവർത്തക കുഞ്ഞാടുകൾ ജ്യോതിഷരത്നത്തിന്റെ, മഹാപണ്ഡിതന്റെ യുദ്ധ-സമാഗമ മഹാപ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണത്തിനൊപ്പം ചുരുങ്ങിയത് ഒരു കോളേജ് അദ്ധ്യാപകനോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞെങ്കിൽ, അതുംകൂടി പ്രസിദ്ധീകരിച്ചെങ്കിൽ ! വാർത്ത, സ്വ.ലേ. കൊല്ലത്തുനിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജ്യോതിർഗോളങ്ങളെപ്പറ്റി സാമാ‍ന്യബോധം സ്വലേയ്ക്കും തിരുമണ്ടൻ എഡിറ്റർക്കും ഇല്ലാതെ പോ‍വുന്നത് സ്വാഭാവികമാവാം. എന്നാലും ഇതുപോലെ ഒരു വാ‍ർത്ത കൊടുക്കുമ്പോൾ അതിന്റെ ശാസ്ത്രീയ വിശദീകരണം ആരോടെങ്കിലും തേടനുള്ള മിനിമം മര്യാദ പാലിക്കാമായിരുന്നു ആർക്കെങ്കിലും.

മാതൃഭൂമി ജ്യോതിശാസ്ത്രഞ്ജരെ ഉദ്ദരിച്ചാണ് ഈ പ്രതിഭാസം വിശദീകരിക്കുന്നത്. അത്രയും ഭാഗ്യം. കാരണം, ബോംബെ ആക്രമണത്തെയും മുൻ‌കാലങ്ങളിലെ പല ഡിസാസ്റ്ററുകളെയും കണക്റ്റ് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനത്തിന്റെ മാറ്റൊലി, 26 തീയതി കലിപ്പാണെന്ന് പറഞ്ഞുംകൊണ്ട്, വെറും രണ്ടു ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു കോഴിക്കോടൻ പത്രത്തിൽ.

ഇനി മറ്റു ഫോർത്ത് എസ്റ്റേറ്റുകാർ എന്തൊക്കെയാണാവൊ ഇതിനെപ്പറ്റി പറഞ്ഞിരിക്കുക ?

Monday, August 25, 2008

ബ്ലോഗ് ബ്ലോഗനയാക്കേണ്ടത് നിങ്ങളാണോ ?

ബൂലോകത്ത് ഈയിടെയായി കുറച്ചധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വാക്കാണ് ബ്ലോഗന. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മലയാളം ബ്ലോഗ്ഗുകളെക്കുറിച്ചുവന്ന കവര്‍സ്റ്റോറിയ്ക്ക് ബ്ലോഗന എന്നായിരുന്നു പേര്. അങ്ങനെയാണ് ഈ വാക്ക് ബൂലോകത്ത് (ഭാഷയിലും) സ്ഥാനം പിടിക്കുന്നതെന്ന് തോന്നുന്നു. കഴിഞ്ഞ കുറച്ചു ലക്കങ്ങളായി മലയാളം ബ്ലോഗുകളിലെ മികച്ച രചനകള്‍ പരിചയപ്പെടുത്തുന്നു എന്ന രീതിയില്‍ ബ്ലോഗന എന്ന ഒരു പംക്തിയും ആഴ്ചപ്പതിപ്പ് തുടങ്ങി. നല്ല കാര്യം. നല്ല രചനകള്‍ മാതൃഭൂമിയില്‍ വരുന്നതും ബ്ലോഗ് വായനക്കാരല്ലാത്തവര്‍ വായിക്കുനതും എന്തുകൊണ്ടും പ്രശംസിക്കപ്പെടേണ്ടതു തന്നെ.

എന്നാല്‍ ആ തെരഞ്ഞടുപ്പിന്റെ മറ്റു വശങ്ങളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിവരെ ബ്ലോഗനയില്‍ വന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ / ബ്ലോഗര്‍മാര്‍ ഇവയാണ്:

എതിരന്‍ കതിരവന്‍
വിശാലമന‍സ്കന്‍
വെള്ളെഴുത്ത്
ഗുരുകുലം (ഉമേഷ്)
മുന്നൂറാന്‍ (മുഹമ്മദ് സാദിഖ്)


എതിരന്‍ കതിരവന്‍ അദ്ദേഹത്തിന്റെ പോസ്റ്റ്(ഇരട്ടവാലന്റെ ലിംഗ പ്രതിസന്ധി) പ്രസിദ്ധീകരിച്ചതിനെപ്പറ്റി പോസ്റ്റിട്ടിരുന്നു. (വിശാലന്റെ കഥ വന്ന വിവരം ഉമേഷ് ഈ പോസ്റ്റിനിട്ട കമന്റില്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അതുപ്രകാരം പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. തെറ്റുപറ്റിയതിന് ക്ഷമിക്കണം) ഉമേഷ് ബ്ലോഗ് ബ്ലോഗനയാവുമ്പോള്‍ എന്ന പേരില്‍ പോസ്റ്റിട്ടു (http://malayalam.usvishakh.net/blog/archives/331), ബ്ലോഗ്പോസ്റ്റ് പ്രിന്റില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പൊതു പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്ത മുന്നോ‍ട്ടുവച്ചുകൊണ്ട്. വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും വന്നതിനെപ്പറ്റി നേരത്തെ ഈ ബ്ലോഗില്‍തന്നെ പോസ്റ്റിട്ടിരുന്നു. സാദിഖിന്റെ പോസ്റ്റ് പ്രസിദ്ധീകരികരിച്ചതിനെപ്പറ്റി മാതൃഭൂമി ബ്ലോഗനയില്‍ ഞാനും (http://munnooran.blogspot.com/2008/08/blog-post.html) എന്ന് സാദിഖും പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇത്രയുമാണ് അടിസ്ഥാനവിവരം. പൊതുവെ പറഞ്ഞാല്‍, മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചവയെപ്പറ്റി ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവേണ്ടതില്ല. പ്രത്യേകിച്ച്, ആദ്യത്തെ മൂന്ന് ലേഖനങ്ങളെപ്പറ്റി. തികച്ചും പ്രാധിനിത്യ സ്വഭാവം ഉള്ളവ.

പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം സാദിഖിന്റെ മാതൃഭൂമി ബ്ലോഗനയില്‍ ഞാനും എന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില വാചകങ്ങളാണ്.

നിങ്ങളുടെ ബ്ലോഗുകളും മാതൃഭൂമിയില്‍ വരുത്താം. kamalramsajiv@gmail.com ഈ ഇ-മെയില്‍ ഐഡിയില്‍ നിങ്ങളുടെ മികച്ച രചനകളുടെ ലിങ്ക് അയച്ചു കൊടുത്താല്‍ മതി. നല്ലതാണെങ്കില്‍ മാതൃഭൂമിയില്‍ വരും. തീര്‍ച്ച. കാരണം നമുക്കു വേണ്ടി, നമ്മളെ പ്രോത്സാഹിപ്പിക്കാനാണല്ലോ ബ്ലോഗന തുടങ്ങിയത്.

ചില അവാര്‍ഡുകള്‍ക്ക് കൃതികള്‍ അയക്കുന്നപോലെ മാതൃഭൂമിയ്ക്ക് നിങ്ങള്‍ സൃഷ്ടികള്‍ അയക്കുകയും പ്രസിദ്ധീകരണയോഗ്യമെന്ന് അവര്‍ സാക്ഷ്യപത്രം തരുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക. ഒരാള്‍ കഥയോ കവിതയോ ലേഖനമോ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ച് പത്രാധിപരുടെ ദയ കാത്തിരി‍ക്കുന്ന പോലെ. ബ്ലോഗനയില്‍ വന്ന നാലുപേരും ലേഖനങ്ങള്‍ അയച്ചുകൊടുത്ത് പ്രസിദ്ധീകരിപ്പിച്ചവരല്ല എന്നാണ് അറിഞ്ഞത്. പക്ഷെ, ഇനിയങ്ങോട്ട് അതിനാണ് സാധ്യത.

പ്രിന്റ് മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ എഡിറ്റര്‍മാരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരാളാണെങ്കില്‍, അതു കാര്യം വേറെ. പക്ഷെ ബ്ലോഗിലെ രചനകളിലെ മികച്ചയെന്ന് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം പറയുമ്പോള്‍, അത് തിരഞ്ഞെടുക്കേണ്ടത് അവനവന്‍ പ്രസാധകന്‍ തന്നെയാണോ ? ലാപുടയുടെ, പ്രമോദിന്റെ, ലതീഷിന്റെ, ജ്യോനവന്റെ, കുഴൂരിന്റെ, വിഷ്ണുവിന്റെ, രാജിന്റെ, നജൂസിന്റെ, സനാതനന്റെ, നൊമാദിന്റെ കവിതകള്‍ അവരാരും അയച്ചുകൊടുത്തില്ലെങ്കില്‍ ഇനി ബ്ലോഗനയില്‍ വരില്ലെന്നാണോ ? രാജും മനുവും ദേവദാസും എഴുതിയ കഥകള്‍, സനാതനന്റെ കവിതാവായനകള്‍, സെബിന്റെയും മറ്റും ലേഖനങ്ങള്‍, റോബിയുടെ സിനിമാവായനകള്‍ ..... (ഒത്തിരി നീളാവുന്ന ഒരു ലിസ്റ്റാണിത്) ഇവയൊക്കെ ബൂലോകത്തെ റെപ്രസെന്റ് ചെയ്യണമെങ്കില്‍ ഇനി അവരെല്ലാവരും ബ്ലോഗ് കുട്ടയിലാക്കി കമല്‍‌റാമിന്റെ മുന്‍പില്‍ കാത്ത് നില്‍ക്കണമായിരിക്കും.

ബ്ലോഗ് വായിക്കാത്ത എന്നാല്‍ ബ്ലോഗിനെപ്പറ്റി കേട്ടിട്ടുള്ള ഒരുപാട് മലയാളികളിലേയ്ക്ക് ഏറ്റവും മികച്ച ബ്ലോഗുകള്‍ എത്തണമെന്നത് മാതൃഭൂമിയുടെ ഉദ്ദേശ്യമാണോ എന്നറിയില്ല. ആണെങ്കില്‍ അവരുടെതായ ഒരു തെരഞ്ഞെടുപ്പാണ് അഭികാമ്യം. ഇതുവരെ മാതൃഭൂമി സിലക്ഷനില്‍ കാണിച്ചിരുന്ന (ചുരുങ്ങിയത് ആദ്യത്തെ മൂന്ന് പ്രാവശ്യമെങ്കിലും) ശ്രദ്ധ ഇനിയുണ്ടാവില്ലെന്ന് തോന്നുന്നു, തന്റെ കത്തുപെട്ടിയില്‍ വരുന്ന ബ്ലോഗ്ഗുകളില്‍നിന്ന് മാത്രം നല്ലത് തെരഞ്ഞെടുക്കാനാണ് കമല്‍‌റാമിന്റെ നീക്കമെങ്കില്‍.

മാതൃഭൂമിയില്‍ ബ്ലോഗ്‌പോസ്റ്റ് വരുന്നത് വലിയ കാര്യമല്ലെന്നറിയാം, എന്നാലും അതിനും ഒരു വിലയുണ്ടല്ലൊ.

+++++++++++++++++++++++++++++
നന്ദി:
എതിരന്‍ കതിരവന്‍
ഉമേഷ്
മുന്നൂറാന്‍

ഈ ബ്ലോഗിലെ (രണ്ടേ) രണ്ട് പോസ്റ്റുകളും ബ്ലോഗനയെക്കുറിച്ചായത് യാദൃശ്ചികം മാത്രമാണ്.... :)