Monday, December 1, 2008

മാ‍തൃഭൂമിയും മനോരമയും മാനം നോക്കുമ്പോൾ...


ഇന്നലെ, ഡിസംബർ ഒന്നാം തീയതി സന്ധ്യകഴിഞ്ഞപ്പോൾ ആകാശത്ത് ദൃശ്യമായ അപൂർവ്വ കാഴ്ചയെപ്പറ്റി അപ്പോൾത്തന്നെ എല്ലാവരും അറിഞ്ഞിരിക്കും, ഇന്നിറങ്ങിയ പത്രങ്ങളിലും ആദ്യപേജിൽ ചിത്രങ്ങളുണ്ട്.

ഈ വാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ വന്നത് അതാത് പത്രങ്ങളിൽ ഞെക്കി ഞെക്കി വായിക്കാം.

മാതൃഭൂമിയിലെ പ്രസക്തഭാഗങ്ങൾ ഇതാണ് :
തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു. ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌. വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം. ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ഇനി മനോരമയിലെ വാർത്തയിലെ പ്രധാന ഭാഗം:
വ്യാഴവും ശുക്രനും ഒരേ വരിയിൽ വരുന്നത് അത്ര അപൂർവ്വമല്ലെന്ന് പ്രശസ്ത ജ്യോതിഷി ചവറ എം. ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ, ത്രികോണം വരച്ചതുപോളെ ചന്ദ്രനോ‍ാടു ചേർന്നൂള്ള ഈ സമാഗമം ഇതുവരെ കാണാത്തതാണേന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ഒരേ സമയം ഗ്രഹയുദ്ധവും സമാഗമവും ചേർന്നതാണത്രെ ഇന്നലെയുണ്ടായ പ്രതിഭാസം. .... ...വ്യാഴത്തിനാണ് കൂടുതൽ പ്രകാശം. ശുക്രനു പ്രകാശം കുറവാണ്. ഗ്രഹയുദ്ധത്തിൽ ശൂക്രനു പ്രകാശമേറി ശുക്രൻ ജയിക്കുമെന്നാണു ജ്യോതിശാസ്ത്രം..... (അതോ ജ്യോതിഷമോ ?)

എന്തു പറയാൻ ! അപൂർവ്വമായ ഒരു ആകാശക്കാഴ്ചയെ വിശദീകരിക്കാൻ കേരളത്തിന്റെ സുപ്രഭാതം കൂട്ടുപിടിച്ചത് ജ്യോതിഷത്തെ. എന്നിട്ട് ജ്യോതിഷത്തെ ജ്യോതിശാസ്ത്രം എന്ന് വേഷം മാറ്റുകയും ചെയ്യുന്നു. സാരമില്ലായിരുന്നു മാത്തുകുട്ടിച്ചായന്റെ പത്രപ്രവർത്തക കുഞ്ഞാടുകൾ ജ്യോതിഷരത്നത്തിന്റെ, മഹാപണ്ഡിതന്റെ യുദ്ധ-സമാഗമ മഹാപ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണത്തിനൊപ്പം ചുരുങ്ങിയത് ഒരു കോളേജ് അദ്ധ്യാപകനോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞെങ്കിൽ, അതുംകൂടി പ്രസിദ്ധീകരിച്ചെങ്കിൽ ! വാർത്ത, സ്വ.ലേ. കൊല്ലത്തുനിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജ്യോതിർഗോളങ്ങളെപ്പറ്റി സാമാ‍ന്യബോധം സ്വലേയ്ക്കും തിരുമണ്ടൻ എഡിറ്റർക്കും ഇല്ലാതെ പോ‍വുന്നത് സ്വാഭാവികമാവാം. എന്നാലും ഇതുപോലെ ഒരു വാ‍ർത്ത കൊടുക്കുമ്പോൾ അതിന്റെ ശാസ്ത്രീയ വിശദീകരണം ആരോടെങ്കിലും തേടനുള്ള മിനിമം മര്യാദ പാലിക്കാമായിരുന്നു ആർക്കെങ്കിലും.

മാതൃഭൂമി ജ്യോതിശാസ്ത്രഞ്ജരെ ഉദ്ദരിച്ചാണ് ഈ പ്രതിഭാസം വിശദീകരിക്കുന്നത്. അത്രയും ഭാഗ്യം. കാരണം, ബോംബെ ആക്രമണത്തെയും മുൻ‌കാലങ്ങളിലെ പല ഡിസാസ്റ്ററുകളെയും കണക്റ്റ് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനത്തിന്റെ മാറ്റൊലി, 26 തീയതി കലിപ്പാണെന്ന് പറഞ്ഞുംകൊണ്ട്, വെറും രണ്ടു ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു കോഴിക്കോടൻ പത്രത്തിൽ.

ഇനി മറ്റു ഫോർത്ത് എസ്റ്റേറ്റുകാർ എന്തൊക്കെയാണാവൊ ഇതിനെപ്പറ്റി പറഞ്ഞിരിക്കുക ?

Friday, October 10, 2008

വീരനും വയലാര്‍ അവാര്‍ഡ് .... !!!

അവസാനം അതും സംഭവിക്കുന്നു, എം പി വീരേന്ദ്രകുമാറിന് വയലാര്‍ അവാര്‍ഡ് !!!

തൊട്ടുമുന്‍പത്തെ അഞ്ചുവര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള കൃതികള്‍ക്ക് വയലാര്‍ അവാര്‍ഡ് നല്‍കിത്തുടങ്ങിയ കാലം മുതല്‍, പൊതുവെ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന രീതിയിലാണ് അവാര്‍ഡുകള്‍ നല്‍കി വന്നിരുന്നത്. ആദ്യ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനത്തിനു കൊടുക്കുന്നതു മുതല്‍, പലപ്പോഴും മലയാളത്തില്‍ അടയാളപ്പെട്ടുകിടക്കുന്ന പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരുന്നത്.

എം. ടി., വിജയന്‍, ഒ.എന്‍.വി., ആനന്ദ്, മുകുന്ദന്‍, മാധവിക്കുട്ടി, തകഴി, കോവിലന്‍, അഴീക്കോട്, സാനു, പെരുമ്പടവം തുടങ്ങി പലര്‍ക്കും നല്‍കിയ അവാര്‍ഡ് എപ്പോഴും ഏറ്റവും മികച്ച കൃതിയ്ക്ക് (അല്ലെങ്കില്‍ അവയില്‍ ഒന്നിന്) ആണ് നല്‍കിയതെന്നൊന്നും പറയാനവില്ല. ദൈവത്തിന്റെ വികൃതികള്‍ക്ക് മുകുന്ദന് അവാര്‍ഡ് നല്‍കേണ്ട സമയത്ത് സാനുമാസ്റ്റര്‍ക്ക് നല്‍കി സ്നേഹം പ്രകടിപ്പിച്ചതായി അക്കാലത്ത് സംസാരമുണ്ടായിരുന്നു. പിന്നീട് മുകുന്ദന് കേശവന്റെ
വിലാപങ്ങള്‍ക്ക് അവാര്‍ഡ് കൊടുത്ത് അഡ്ജറ്റ് ചെയ്തു. അപ്രധാന സൃഷ്ടികള്‍ക്ക് പുരസ്കാരം നല്‍കിക്കൊണ്ട് ചിലപ്പോഴൊക്കെ അവാര്‍ഡ് കമ്മറ്റി ചീത്ത കേട്ടിരുന്നുവെങ്കിലും, വിവാദത്തിന്റെ തീക്കാറ്റ് ആഞ്ഞടിച്ചത് 2002ല്‍ ആണ്. അയ്യപ്പപ്പണിക്കര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് അദ്ദേഹം അത് നിരസിച്ചതോടെ. ആധുനിക കവിതയുടെ അപ്പോസ്തലന്മാരില്‍ പ്രധാനിയായിരുന്ന പണിക്കര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ അവര്‍ക്ക് അത്ര കാലം ആലോചിക്കേന്റ് വന്നു എന്നതാണ് പ്രധാന പ്രശ്നമായത്. എം.വി.ദേവനും സാനുവിനും തിക്കോടിയനും കെ സുരേന്ദ്രനും പെരുമ്പടവത്തിനും ഗുപ്തന്‍ നായര്‍ക്കും കൊടുത്തതിനു ശേഷമാണ് പണിക്കരെ തേടിയെത്തിയത് വയലാര്‍ പുരസ്കാരം. ഉദ്ദേശിച്ചത് വിവാദങ്ങള്‍ വയലാര്‍ അവാര്‍ഡിന്റെ കാര്യത്തിലും പുതുമയല്ല എന്നാണ്.

അങ്ങനെയൊക്കെയാണെങ്കിലും, കേരളത്തില്‍ പൊതുവെ വയലാര്‍ അവാര്‍ഡിനു ഒരു സ്വീകാര്യത ഉണ്ടായിരുന്നു. കാരണങ്ങളുണ്ട്: ഒന്ന് പലരും നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍നിന്ന് ജഡ്ജിംഗ് കമ്മറ്റി ഒരാളെ തിരഞ്ഞെടുക്കുന്നു. പിന്നൊന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍ പൊതുവെ സമ്മതരായിരുന്നു എന്നതാണ്. പ്രസ്തുത അവാര്‍ഡിന്റെ വിശ്വസ്തതയ്ക്ക് കാര്യമായ ഇടിവ് വന്നത് അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ് നിഷേധിച്ചതോടെയാണ്. അക്കാദമി പുരസ്കാരങ്ങള്‍ പോലെയല്ലാതെയുള്‍ല ഒരു ഐഡന്ററ്റി ഉള്ള ഒന്നായിരുന്നു വയലാര്‍ പുരസ്കാരം. എന്തായാലും ആ കാലം കഴിഞ്ഞെന്നു കരുതാം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകമായി ഹൈമവതഭൂവില്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍, മലയാളിയും മലയാളിയുടെ ക്രിയേറ്റീവ് റൈറ്റിംഗും അത്രയ്ക്ക് ദരിദ്രമായിപ്പോയൊ ?

കൂലിയ്ക്ക് എഴുതിച്ച് പുസ്തകം(ങ്ങള്‍) സ്വന്തം പേരിലിറക്കി അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന കലാപരിപാടി വീരേന്ദ്രകുമാറിന്റെ തലയില്‍ വിരിഞ്ഞതാവാം, അല്ലെങ്കില്‍ കാശുണ്ടാക്കാന്‍ നല്ല പണിയാണെന്ന് തോന്നിയ കോണകംകഴുകികള്‍ ആരെങ്കിലും ഓതിക്കൊടുത്തതുമാവാം (അല്ല, സത്യത്തില്‍ അങ്ങനെത്തന്നെയാണോ ? ആണെങ്കില്‍ വേറെആരെങ്കിലുമുണ്ടോ ഇപ്പണി ചെയ്യുന്നതായി ?) എന്താണാവോ അദ്ദേഹത്തിന്റെ മഹന് ഇപ്പരിപാടി തോന്നാത്തത് ! ഒരുപക്ഷെ മൂപ്പരും ഇനി വല്ല്യ വല്ല്യ പൊത്തകങ്ങള്‍ എഴുതിയേക്കാം...

ഇത്തവണ ജഡ്ജിംഗ് കമ്മറ്റിയില്‍ ഇരുന്നത് മുകുന്ദനും സി. രാധാകൃഷ്നനും ഹാഫിസ് മുഹമ്മദും ആയിരുന്നത്രെ, സാനു മാഷ് അദ്ധ്യക്ഷനും. ഇനി സാനുമാഷിനും സി. രാധാകൃഷ്ണനും മുകുന്ദനുമൊക്കെ വരും വര്‍ഷങ്ങളില്‍ പത്മപ്രഭാ പുരസ്കാരത്തിന്റെ നിറവില്‍ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ചിരിച്ചിരിക്കാം.. വീരന്‍ പൊന്നാട അണിയിക്കും, മഹാസാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ പ്രശസ്തി പത്രം വായിക്കും....

ഇതിനാണ് പടവലങ്ങ പോലെ താഴോട്ട് വളരുന്ന കേരളം എന്നു പറയുന്നത്...

ഈയിടെ കേട്ട ഒരു ശോദ്യം : കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍ ഉപയോഗിക്കുന്ന തൂലികാനാമം ഏത് ????

Monday, September 22, 2008

മേതിലിന്റെ മൌസ് ട്രാപ്പ്: ചൂണ്ടെലി

മലയാളത്തില്‍ പുതിയ ഒരു വാക്ക് : ചൂണ്ടെലി

റിംഗിങ്ങ് എനി ബെല്‍‌സ് ?

മണി മുഴങ്ങേണ്ടത് ഏതെങ്കിലും പൂച്ചയെക്കുറിച്ചല്ല, പൂച്ചയ്ക്കാര് മണികെട്ടും എന്ന്‍ ആലോചിച്ചുകൊണ്ടിരുന്ന ഒരു എലിയെക്കുറിച്ചാണ്. ഒരു എലി, ശരിയ്ക്കു പറഞ്ഞാല്‍ ഒരു ചുണ്ടെലി. റ്റോമും ജെറിയും കാര്‍ട്ടൂണിലല്ലാതെ നിങ്ങള്‍ ഇഷ്ടപ്പെടാവുന്ന ഏക എലി. (എഗയ്ന്‍, മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി ? റാം മോഹന്‍ പാലിയത്തിന്റെ ഒരു പോസ്റ്റ് ഓര്‍മ്മ വരുന്നു).

നിങ്ങളുടെ മേശപ്പുറത്ത്, അല്ലെങ്കില്‍ വലിച്ചുനീക്കാവുന്ന ഒരു പലകമേല്‍ ഒരു എലി ഇരിപ്പുണ്ട്. ഒരു ചുണ്ടെലി. നിങ്ങളുടെ വലത്തെ ഉള്ളംകൈയ്യിന്റെ ഭൂമിശാസ്ത്രവും ഊഷ്മാവും മുതുകു കൊണ്ട് അറിയുന്ന ഒരു എലി. നിങ്ങളും ഞാനും മനസ്സില്‍ ജെറിയെയും കൈവെള്ളയില്‍ മൌസിനെയും താലോലിക്കുന്നു. മൌസ്, ഒരു ചൂണ്ടിയാണ്, പോയിന്റര്‍. താ‍ന്‍ അവതരിപ്പിച്ച ഉപകരണത്തിന് ലബോറട്ടറിക്ക് പുറത്തേയ്ക്ക് എത്തുമ്പോഴെയ്ക്ക് വേറൊരു പേര് കണ്ടെത്തണമെന്ന് ഡഗ്ലസ് എങല്‍ബാതിന് തോന്നിയിരുന്നെങ്കിലും മൌസ് എന്ന പേര്‍ ഉറച്ചുപോവുകയാണുണ്ടായത്.

കമ്പ്യൂട്ടര്‍ മൌസ് രൂപംകൊണ്ടും പേരുകൊണ്ടും ചുണ്ടെലിയും പ്രവൃത്തികൊണ്ട് ചൂണ്ടിയും ആയതിനാല്‍, ചൂണ്ടെലി എന്ന പേര്, ‘ശ്ശൊ... ഇതു വരെ തോന്നീലല്ലൊ’ എന്ന് ആശ്ചര്യപ്പെടുത്തുംവിധം ചേരുന്നു. സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുമ്പോല്‍ നിങ്ങളുടെ ഇണയ്ക്കുണ്ടാകുന്ന ഒതുക്കത്തോടെ, മൌസ്, സോറി ചൂണ്ടെലി ഉള്ളംകൈയ്യില്‍ ഒതുങ്ങുന്നപോലെ ചേര്‍ന്ന് ഒതുങ്ങുന്ന ഒരു പേര്.

മേതില്‍ രാധാകൃഷ്ണനാണ് ചൂണ്ടെലി എന്ന വാക്ക് സൃഷ്ടിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പുതുതായി തുടങ്ങിയ അദ്ദേഹത്തിന്റെ പംക്തിയ്ക്ക് ചൂണ്ടെലി എന്നാണ് പേര്.

Friday, September 12, 2008

ഓണപ്പതിപ്പിലെ കാളനും കാളയിറച്ചിയും

എല്ലാവര്‍ക്കും ഓണാശംസകള്‍...

ഓണപ്പതിപ്പുകള്‍ ഇല്ലാത്ത ഓണാഘോഷത്തെപ്പറ്റി, ഡിയര്‍ മലയാളീസ്, കാന്‍ യു ഇമാജിന്‍ ? നാട്ടിലിറങ്ങുന്ന സര്‍വ്വ ആഴ്ചപ്പതിപ്പുകളും മനോരമ, മംഗളം പോളുള്ള പത്രങ്ങളും ഓണപ്പതിപ്പുകള്‍ ഇറക്കുന്നു. എല്ലാ കൊല്ലവും മത്സരിച്ച് പുതിയ കവര്‍ ഫീച്ചറുകള്‍ തേടിപ്പിടിച്ച്, ഒന്നും കിട്ടിയില്ലെങ്കില്‍ ഉണ്ടാക്കി പേജുകള്‍ പേജുകള്‍ നിറച്ചു വയ്ക്കും. മനോരമയും മാതൃഭൂമിയും ഇപ്പൊ രണ്ടു വാല്യങ്ങളായാണ് സംഗതി പടയ്ക്കുന്നത്, നിങ്ങള്‍ക്ക് കടകളില്‍നിന്ന് ഒരു പ്ലാസ്റ്റിക് സഞ്ചിയാണ് കിട്ടുക, രണ്ടു പുത്തകം, ഒരു പായ്കറ്റ് അടയൊ സേമിയയൊ എന്തെങ്കിലും 'തികച്ചും' സൌജന്യമായി....

കുറ്റം പറയരുത്, മലയാളിയുടെ സവിശേഷ സ്വഭാവങ്ങളുടെയും പൊങ്ങച്ചത്തിന്റെയും നേര്‍ക്കാഴ്ചകളാണ് ഓണപ്പതിപ്പുകള്‍. എല്ലാക്കൊല്ലവും ആരെങ്കിലും ഏതെങ്കിലുമൊക്കെ പതിപ്പുകള്‍ വാങ്ങീട്ടുണ്ടാവും, അതൊക്കെ എക്‍‌ചേഞ്ച് ചെയ്ത് വായിക്കാറാണ് പതിവ്. സാമ്പത്തിക നഷ്ടം, ഓണം അല്ലാതെതന്നെ ഉണ്ടാക്കാറുള്ളതിനാല്‍ പിന്നെ ഓണപ്പതിപ്പുകള്‍ക്കായി കാശൂ കളയാറില്ല (പലരും), ഏറിയാലൊന്ന് മാത്രം വാങ്ങുന്നതാണ് പലരുടെയും പോളിസി.

ഇത്തവണയും പതിവു തെറ്റിച്ചില്ല. ഒരു ഓടിനോക്കല്‍ നടത്തി തടിയന്‍ പതിപ്പുകളിലൂടെ. മലയാളം വാരിക, അതു തുടങ്ങിയ കാലത്ത് റീഡബിള്‍ ഓണപ്പതിപ്പുകളാണ് ഇറക്കിയിരുന്നത്. ഇപ്പൊ ആ ശീലം മാറ്റി, പേജുകള്‍ കൂട്ടി കുറെ അക്കാഡമിക് ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് പ്രസിദ്ധീകരിക്കാറ്. കാര്‍ഷിക പ്രതിസന്ധി, കേരളത്തിന്റെ വികസനത്തെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കു വയ്ക്കല്‍ .. ഇത്തവണയും അതൊക്കെ തന്നെ. ഒരുപാട് ബൌദ്ധിക വ്യായമങ്ങളില്‍ താല്പര്യമില്ലാത്തതിനാല്‍ വേഗംതന്നെ മലയാളിയാവേണ്ടെന്നു തീരുമാനിച്ചു.

മാധ്യമത്തിന്റെ റോള്‍ പതിവുപോലെ സമൂഹത്തിന്റെ വാച്ച് ഡോഗ് എന്നതുതന്നെയാണ്. ഒരുഗുണമുണ്ട് മാധ്യമത്തിന്, വാരിക എക്കാലത്തും ആത്മരോഷം കൊള്ളുന്നവര്‍ക്ക് മൈതാന പ്രസംഗങ്ങള്‍ നടത്താനുള്ള ഇടം നല്‍കുന്നു. കേരളത്തിലെയും ഇന്ത്യയിലെയും സെക്യുലറിസം നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിവിധികള്‍, സാമൂഹിക മാറ്റങ്ങളുടെ അക്കാദമിക് വിചിന്തനങ്ങള്‍ ഇതൊക്കെ തന്നെ എന്നും വിഷയങ്ങള്‍... ഏകദേശം അതേ ലൈന്‍ ആണെന്നു തോന്നി ഇപ്രാവശ്യവും, പോരാത്തതിന് അടൂരുമായി ഒരു ഇന്റര്‍വ്യൂവും, നമ്മള്‍ സ്റ്റാന്റു വിട്ടു.

പിന്നെ കോട്ടയത്തിന്റെ മാണിക്യം തൊട്ടുനോക്കി: മൂന്നു വരികള്‍ - എം ടി, മാധവന്‍, മുകുന്ദന്‍. അത് വാങ്ങിപ്പോയ സുഹൃത്ത് പറഞ്ഞിരുന്നു മാധവന്റെ കഥ നന്നായിട്ടുണ്ടെന്ന്‍. എന്നാലും ബാക്കിയൊക്കെ നമ്മള്‍ കുറെക്കാലമായി കഴിക്കുന്ന കാളനല്ലെ, എന്തു വായിക്കാന്‍. എല്ലാ കൊല്ലവും ഏതെങ്കിലും ഓണപ്പതിപ്പില്‍ എം.ടിയുണ്ടാവും. അന്നത്തെ ഓണം, ഇന്നത്തെ ഓണം, കര്‍ക്കിടകത്തില്‍ ജനനം, പിറന്നാളിനെപ്പറ്റിയുള്ള കഥ.... പിന്നെ ഇന്റര്‍വ്യൂ ചെയ്യുന്നവരുടെ മണ്ടന്‍ ചോദ്യങ്ങളും: ഓണം മലയാളിക്ക് നഷ്ടപ്പെട്ടുകയാണോ, മാര്‍ക്കറ്റ് ഓണത്തെ എങ്ങനെ വിലയിരുത്തുന്നു.... എംടിയ്‌ക്കുതന്നെ ബോറടിക്കുന്നുണ്ടാവണം ഇതൊക്കെ. കൊല്ലങ്ങളായി വേറൊരു ചോദ്യവുമില്ല, ഉത്തരവുമില്ല. ഓണപ്പതിപ്പുകളിലെ ഓണാഘോഷ സിംബലുകളൊക്കെ സ്ഥിരമാണ്: എംടി, അടൂര്‍, ഓയെന്‍‌വി, യേശുദാസ്... ഈയിടെയായി പുതിയ ഐക്കണുകള്‍ ചേര്‍ക്കപ്പെടുന്നു, ദേവകി നിലയങ്ങോട്, വി എസ് അച്യുതാനന്ദന്‍... ഓ.വി. വിജയനോടും ഇ.എം.എസിനോടുമൊക്കെ ശരിയ്ക്കും ബഹുമാനം തോന്നിക്കുന്ന വിഷയമാണ് ഓണപ്പതിപ്പ് എഡിറ്റര്‍മാരെ അധികം അടുപ്പിച്ചിരുന്നില്ല എന്നത്.

അവസാ‍നം കറങ്ങിത്തിരിഞ്ഞ് മാതൃഭൂമിയില്‍ എത്തി. വിഷയങ്ങള്‍ക്ക് പുതുമ തോന്നി, മകന്‍ അച്ഛനെ വിലയിരുത്തുന്നു. അങ്ങനെ അതു വാങ്ങി. എം.ജി.രാധാകൃഷ്ണന്‍ പിജിയെ, പിയേഴ്സണ്‍ മാധവനെ, ഷോബി തിലകനെ, ശ്യാമപ്രസാദ് രാജഗോപാലിനെ, ഷൌക്കത്ത് ആര്യാടനെ .... അച്ഛാ - മകാ സീരീസില്‍ (മോഹന്‍ലാല്‍, വിജയരാഘവന്‍ തുടങ്ങി പിന്നെയും പ്രതിഭകള്‍ പിതൃസ്മാരകങ്ങള്‍ താളുകളില്‍ ഉണ്ടാക്കുന്നുണ്ട്‌) വായനാസുഖം നല്‍കുന്നവ കുറവും ക്ഷമ പരിശോധിക്കുന്നവ കൂടുതലും ആണെങ്കിലും ആര്യാടനെയും രാധാകൃനെയും പിയേഴ്സണെയും വായിക്കാം, അതിന് പ്രസക്തിയുമുണ്ട്. അച്ഛന്‍ ഈ വിചാരാണ അര്‍ഹിക്കുന്നു എന്ന പിയേഴ്സണ്‍ന്റെ തലക്കെട്ട് ആകര്‍ഷണീയം.

മാതൃഭൂമി പുത്തകം രണ്ടില്‍, അയ്യയ്യൊ, അഫിമുഖങ്ങളാണ്. നിങ്ങള്‍ക്ക് കൊല്ല്ലാന്‍ ഒരുപാട് സമയവും വായിച്ച് വായിച്ച് ബോറടിക്കാന്‍ താല്പര്യവുമുണ്ടെങ്കില്‍ വായിക്കുക. കാരണം, ആദ്യം തന്നെ പുനത്തില്‍ ആണ്. വിടുവായത്തം, തന്‍പോരിമ എന്നൊന്നും പറഞ്ഞാല്‍ പോര ആ മൊഴിമുത്തുകളെ (കാളമൂത്രം !), അല്ലെങ്കില്‍ അദ്ദേഹത്തെ പറഞ്ഞിട്ടെന്തു കാര്യം, മാതൃഭൂമിയുടെ പേജുകള്‍ ഇതുപോലെ മലീമസമാക്കാന്‍ അനുവദിക്കുന്ന കമല്‍‌റാം സജീവിനെയാണ് വിചാരണ ചെയ്യേണ്ടത്. ജെ. ആര്‍. പ്രസാദ് എം. സുകുമാരനെ ഇന്റര്‍വ്യൂ ചെയ്യുന്നു, സുദീര്‍ഘമായ ജീവിതകഥയുടെ രൂപത്തില്‍. സുകുമാരനെ ആദ്യം ഫോണില്‍ വിളിച്ചപ്പൊതൊട്ട്, പിന്നെയുള്ള എസ്.എം.എസുകള്‍, തിരുവനന്തപുരത്ത് എന്ന് എത്തി, എത്ര മി.മി. മഴ പെയ്തു, സുകുമാരന്റെ വീട്ടിലെയ്ക്ക് പോയ ഓട്ടോയുടെ നമ്പര്‍... ഇനിയെത്ര നീളാം ? സുകുമാരന്‍ സൌമ്യനും മിതഭാഷിയും ആണെങ്കിലും പ്രസാദ് അങ്ങനെയല്ല. പിന്നെ ലീലാവതി ടീച്ചര്‍, സേതു തുടങ്ങിയവര്‍ സംഭാഷണനിരതരാവുന്നു. കൂടാതെ യു.ഏ.ഖാദര്‍ ദീര്‍ഘത്തില്‍ ആത്മഭാഷണവും നത്തുന്നു. മൂന്നൊ നാലൊ പേജുകളില്‍ ഒതുക്കേണ്ടവയും ഒതുങ്ങേണ്ടവയും 30 - 40 പേജുകള്‍ വീതം ! ശിവനെ ! എന്നാലും അക്ബര്‍ കക്കട്ടിലിന്റെയും അരവിന്ദാക്ഷന്റെയും പിതൃസ്മരണകള്‍ (അവര്‍ അപ്രശസ്തരായിരുന്നു) മറ്റുള്ളവയെക്കാള്‍ എത്രയൊ ഭേദം.

എഡിറ്റര്‍, എഡിറ്റോരിയല്‍ ബോര്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ പ്രസിദ്ധീകരിക്കുന്ന സംഗതികള്‍ എഡിറ്റ് ചെയ്യാന്‍ അധികാരമുള്ളവരെന്ന് ഒരു ധാരണയുണ്ടായിരുന്നു. ഇതൊക്കെ കണ്ടതോടെ (എല്ലാം വായിക്കാന്‍ സാധിക്കില്ലെ കെട്ടോ) അതു മാറിക്കിട്ടി. അവനവന്‍ മാനിയയുടെ (മാരീചനു കടപ്പാട്) ഉത്തുംഗശൃംഗങ്ങളാണ് ഓരോ എഴുത്തും. അല്ല, മലയാളിയുടെ ബുദ്ധിജീവി ജാഡ അര്‍ഹിക്കുന്നുണ്ടാവണം ഇതൊക്കെ. കാളനും മലബാറില്‍ ചിലസ്ഥലത്ത് പതിവുള്ളപോലെ ഇറച്ചിയും (കെ ഇ എന്‍ ലൈനിലാണെങ്കില്‍ കാളയിറച്ചി തന്നെയാവട്ടെ) പോരാ മലയാളിയ്ക്ക് ഓണം ആഘോഷിക്കാന്‍. ഓണപ്പതിപ്പുകളിലെ വൃത്തികെട്ട ഞാന്‍ ഞാന്‍ പേജുകളിലെ ദുര്‍ഗന്ധം കൂടി വേണം.

കഷ്ടം തോന്നുന്നത് ഈ ചവറുകളെല്ലാം വായിക്കുന്ന മലയാളീസിക്കുറിച്ചല്ല, ഇവയൊക്കെ നമ്മുടെ അതി ബൌദ്ധിക ജീവിതത്തിന്റെ പ്രതിഫനലമാണ്, ഇതൊക്കെ അച്ചടിക്കാന്‍ ലോറി കേറിവരുന്ന പാവം മരങ്ങളെ ഓര്‍ത്താണ്. പക്ഷികളും കാറ്റും പുഴുക്കളുമെല്ലാമുള്ള ആവാസവ്യവസ്ഥയില്‍നിന്ന് പള്‍പ്പായും പേപ്പറായും നമ്മുടെ അകത്തളത്തില്‍ കേറി വരുന്നത് വായനക്കാരന് വമനേച്ഛയുളവാക്കുന്ന മഷി പുരളാനാണെന്നത് അവയുടേ ദുര്യോഗം. കൂടുതല്‍ കോപ്പികള്‍ വിറ്റുപോവുകയല്ല, മറിച്ച് ഒരു കോപ്പി തന്നെ കൂടുതല്‍പേര് വായിക്കുകയും അങ്ങനെ അത്രയും മരങ്ങള്‍ സംരക്ഷിക്കപ്പെടുകയുമാണ് വേണ്ടത് എന്നു പറഞ്ഞ ആനന്ദ് ഒരു വിഡ്ഡിയാവണം ഇതൊക്കെ അച്ചടിക്കുന്ന മന്ദബുദ്ധികളുടെ കണ്ണില്‍.

Tuesday, September 9, 2008

പി എന്‍ മേനോന്‍ ഓര്‍മ്മയാവുന്നു

ഒരു വന്മരം കൂടി വീണു.

മലയാള സിനിമയുടെ തന്റേടക്കാലങ്ങളെ ഓര്‍ക്കുമ്പോള്‍ മേനോനെ ആര്‍ക്കു മറക്കാന്‍ കഴിയും ? സെറ്റിനു പുറത്തേയ്ക്ക് ചിത്രീകരണത്തെ എത്തിച്ച ഓളവും തീരവും എന്ന ഒറ്റ ചിത്രം മതി ആ മഹാകലാകാരന് അമരത്വമേകാ‍ന്‍.

കുറെ നാളായി ഓര്‍മ്മയെല്ലാം നശിച്ചു തീരെ കിടപ്പിലായിരു മേനോന് മരണം ഒരുപക്ഷെ അന്നുഗ്രമായിരിക്കും.

ചെമ്പരത്തി, ഗായത്രി, കുട്ട്യേടത്തി തുടങ്ങിയവയും അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. മരുമകന്‍ ഭരതനെപ്പോലെ മേനോനും കലാസംവിധായകനായാണ് സിനിമാരംഗത്ത് വരുന്നത്.

മഹാനായ ചലചിത്രകാരന് ആദരാഞ്ജലികള്‍.....

Monday, August 25, 2008

ബ്ലോഗ് ബ്ലോഗനയാക്കേണ്ടത് നിങ്ങളാണോ ?

ബൂലോകത്ത് ഈയിടെയായി കുറച്ചധികം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വാക്കാണ് ബ്ലോഗന. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മലയാളം ബ്ലോഗ്ഗുകളെക്കുറിച്ചുവന്ന കവര്‍സ്റ്റോറിയ്ക്ക് ബ്ലോഗന എന്നായിരുന്നു പേര്. അങ്ങനെയാണ് ഈ വാക്ക് ബൂലോകത്ത് (ഭാഷയിലും) സ്ഥാനം പിടിക്കുന്നതെന്ന് തോന്നുന്നു. കഴിഞ്ഞ കുറച്ചു ലക്കങ്ങളായി മലയാളം ബ്ലോഗുകളിലെ മികച്ച രചനകള്‍ പരിചയപ്പെടുത്തുന്നു എന്ന രീതിയില്‍ ബ്ലോഗന എന്ന ഒരു പംക്തിയും ആഴ്ചപ്പതിപ്പ് തുടങ്ങി. നല്ല കാര്യം. നല്ല രചനകള്‍ മാതൃഭൂമിയില്‍ വരുന്നതും ബ്ലോഗ് വായനക്കാരല്ലാത്തവര്‍ വായിക്കുനതും എന്തുകൊണ്ടും പ്രശംസിക്കപ്പെടേണ്ടതു തന്നെ.

എന്നാല്‍ ആ തെരഞ്ഞടുപ്പിന്റെ മറ്റു വശങ്ങളെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിവരെ ബ്ലോഗനയില്‍ വന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ച ബ്ലോഗുകള്‍ / ബ്ലോഗര്‍മാര്‍ ഇവയാണ്:

എതിരന്‍ കതിരവന്‍
വിശാലമന‍സ്കന്‍
വെള്ളെഴുത്ത്
ഗുരുകുലം (ഉമേഷ്)
മുന്നൂറാന്‍ (മുഹമ്മദ് സാദിഖ്)


എതിരന്‍ കതിരവന്‍ അദ്ദേഹത്തിന്റെ പോസ്റ്റ്(ഇരട്ടവാലന്റെ ലിംഗ പ്രതിസന്ധി) പ്രസിദ്ധീകരിച്ചതിനെപ്പറ്റി പോസ്റ്റിട്ടിരുന്നു. (വിശാലന്റെ കഥ വന്ന വിവരം ഉമേഷ് ഈ പോസ്റ്റിനിട്ട കമന്റില്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അതുപ്രകാരം പോസ്റ്റ് അപ്ഡേറ്റ് ചെയ്തു. തെറ്റുപറ്റിയതിന് ക്ഷമിക്കണം) ഉമേഷ് ബ്ലോഗ് ബ്ലോഗനയാവുമ്പോള്‍ എന്ന പേരില്‍ പോസ്റ്റിട്ടു (http://malayalam.usvishakh.net/blog/archives/331), ബ്ലോഗ്പോസ്റ്റ് പ്രിന്റില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പൊതു പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്ത മുന്നോ‍ട്ടുവച്ചുകൊണ്ട്. വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും വന്നതിനെപ്പറ്റി നേരത്തെ ഈ ബ്ലോഗില്‍തന്നെ പോസ്റ്റിട്ടിരുന്നു. സാദിഖിന്റെ പോസ്റ്റ് പ്രസിദ്ധീകരികരിച്ചതിനെപ്പറ്റി മാതൃഭൂമി ബ്ലോഗനയില്‍ ഞാനും (http://munnooran.blogspot.com/2008/08/blog-post.html) എന്ന് സാദിഖും പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇത്രയുമാണ് അടിസ്ഥാനവിവരം. പൊതുവെ പറഞ്ഞാല്‍, മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചവയെപ്പറ്റി ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവേണ്ടതില്ല. പ്രത്യേകിച്ച്, ആദ്യത്തെ മൂന്ന് ലേഖനങ്ങളെപ്പറ്റി. തികച്ചും പ്രാധിനിത്യ സ്വഭാവം ഉള്ളവ.

പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യം സാദിഖിന്റെ മാതൃഭൂമി ബ്ലോഗനയില്‍ ഞാനും എന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന ചില വാചകങ്ങളാണ്.

നിങ്ങളുടെ ബ്ലോഗുകളും മാതൃഭൂമിയില്‍ വരുത്താം. kamalramsajiv@gmail.com ഈ ഇ-മെയില്‍ ഐഡിയില്‍ നിങ്ങളുടെ മികച്ച രചനകളുടെ ലിങ്ക് അയച്ചു കൊടുത്താല്‍ മതി. നല്ലതാണെങ്കില്‍ മാതൃഭൂമിയില്‍ വരും. തീര്‍ച്ച. കാരണം നമുക്കു വേണ്ടി, നമ്മളെ പ്രോത്സാഹിപ്പിക്കാനാണല്ലോ ബ്ലോഗന തുടങ്ങിയത്.

ചില അവാര്‍ഡുകള്‍ക്ക് കൃതികള്‍ അയക്കുന്നപോലെ മാതൃഭൂമിയ്ക്ക് നിങ്ങള്‍ സൃഷ്ടികള്‍ അയക്കുകയും പ്രസിദ്ധീകരണയോഗ്യമെന്ന് അവര്‍ സാക്ഷ്യപത്രം തരുന്നത് വരെ കാത്തിരിക്കുകയും ചെയ്യുക. ഒരാള്‍ കഥയോ കവിതയോ ലേഖനമോ ഏതെങ്കിലും പ്രസിദ്ധീകരണത്തിന് അയച്ച് പത്രാധിപരുടെ ദയ കാത്തിരി‍ക്കുന്ന പോലെ. ബ്ലോഗനയില്‍ വന്ന നാലുപേരും ലേഖനങ്ങള്‍ അയച്ചുകൊടുത്ത് പ്രസിദ്ധീകരിപ്പിച്ചവരല്ല എന്നാണ് അറിഞ്ഞത്. പക്ഷെ, ഇനിയങ്ങോട്ട് അതിനാണ് സാധ്യത.

പ്രിന്റ് മീഡിയയില്‍ പ്രത്യക്ഷപ്പെടാന്‍ എഡിറ്റര്‍മാരുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ഒരാളാണെങ്കില്‍, അതു കാര്യം വേറെ. പക്ഷെ ബ്ലോഗിലെ രചനകളിലെ മികച്ചയെന്ന് മാതൃഭൂമി പോലൊരു പ്രസിദ്ധീകരണം പറയുമ്പോള്‍, അത് തിരഞ്ഞെടുക്കേണ്ടത് അവനവന്‍ പ്രസാധകന്‍ തന്നെയാണോ ? ലാപുടയുടെ, പ്രമോദിന്റെ, ലതീഷിന്റെ, ജ്യോനവന്റെ, കുഴൂരിന്റെ, വിഷ്ണുവിന്റെ, രാജിന്റെ, നജൂസിന്റെ, സനാതനന്റെ, നൊമാദിന്റെ കവിതകള്‍ അവരാരും അയച്ചുകൊടുത്തില്ലെങ്കില്‍ ഇനി ബ്ലോഗനയില്‍ വരില്ലെന്നാണോ ? രാജും മനുവും ദേവദാസും എഴുതിയ കഥകള്‍, സനാതനന്റെ കവിതാവായനകള്‍, സെബിന്റെയും മറ്റും ലേഖനങ്ങള്‍, റോബിയുടെ സിനിമാവായനകള്‍ ..... (ഒത്തിരി നീളാവുന്ന ഒരു ലിസ്റ്റാണിത്) ഇവയൊക്കെ ബൂലോകത്തെ റെപ്രസെന്റ് ചെയ്യണമെങ്കില്‍ ഇനി അവരെല്ലാവരും ബ്ലോഗ് കുട്ടയിലാക്കി കമല്‍‌റാമിന്റെ മുന്‍പില്‍ കാത്ത് നില്‍ക്കണമായിരിക്കും.

ബ്ലോഗ് വായിക്കാത്ത എന്നാല്‍ ബ്ലോഗിനെപ്പറ്റി കേട്ടിട്ടുള്ള ഒരുപാട് മലയാളികളിലേയ്ക്ക് ഏറ്റവും മികച്ച ബ്ലോഗുകള്‍ എത്തണമെന്നത് മാതൃഭൂമിയുടെ ഉദ്ദേശ്യമാണോ എന്നറിയില്ല. ആണെങ്കില്‍ അവരുടെതായ ഒരു തെരഞ്ഞെടുപ്പാണ് അഭികാമ്യം. ഇതുവരെ മാതൃഭൂമി സിലക്ഷനില്‍ കാണിച്ചിരുന്ന (ചുരുങ്ങിയത് ആദ്യത്തെ മൂന്ന് പ്രാവശ്യമെങ്കിലും) ശ്രദ്ധ ഇനിയുണ്ടാവില്ലെന്ന് തോന്നുന്നു, തന്റെ കത്തുപെട്ടിയില്‍ വരുന്ന ബ്ലോഗ്ഗുകളില്‍നിന്ന് മാത്രം നല്ലത് തെരഞ്ഞെടുക്കാനാണ് കമല്‍‌റാമിന്റെ നീക്കമെങ്കില്‍.

മാതൃഭൂമിയില്‍ ബ്ലോഗ്‌പോസ്റ്റ് വരുന്നത് വലിയ കാര്യമല്ലെന്നറിയാം, എന്നാലും അതിനും ഒരു വിലയുണ്ടല്ലൊ.

+++++++++++++++++++++++++++++
നന്ദി:
എതിരന്‍ കതിരവന്‍
ഉമേഷ്
മുന്നൂറാന്‍

ഈ ബ്ലോഗിലെ (രണ്ടേ) രണ്ട് പോസ്റ്റുകളും ബ്ലോഗനയെക്കുറിച്ചായത് യാദൃശ്ചികം മാത്രമാണ്.... :)

Monday, August 11, 2008

രാജ് നീട്ടിയത്തും വെള്ളെഴുത്തും മാതൃഭൂമിയില്‍

കഴിഞ്ഞ ആഴ്ചയിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ രാജ് നീട്ടിയത്തിന്റെ (പെരിങ്ങോടന്‍) ലേഖനം മൊണാലിസയുടെ ഐപോഡ് പുഞ്ചിരി പ്രസിദ്ധീകരിച്ചിരിക്കുന്നു. ആപ്പിള്‍ കമ്പ്യൂട്ടര്‍, മാകിന്റോഷ്, ഐപോഡ്, ഐഫോണ്‍ തുടങ്ങിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചാണ് രാജ് എഴുതിയിരിക്കുന്നത്. വിപണനം, പരസ്യം തുടങ്ങിയ മേഖലകളില്‍ ആപ്പിള്‍ മുന്നിട്ടുനിന്നതിന്റെ ഒരു അനക്ഡോട്ട്. രാജ് ബ്ലോഗില്‍ എഴുതിയിരുന്ന ലേഖനങ്ങളുമായി താരതമ്യം ചെയ്താല്‍, പൊതുവെ രാജിന്റെ ഭാഷയ്ക്കുണ്ടാവാറുള്ള ഒതുക്കം മൊണാലിസയില്‍ കണ്ടില്ല എന്ന് പറയേണ്ടിവരും. പിന്നെ ബ്ലോഗ് വായിക്കുന്നതുകൊണ്ടാവും പരസ്യങ്ങളെപ്പറ്റി എഴുതിയിരിക്കുന്നതില്‍ ഒരു റാം മോഹന്‍ പാലിയത്തിനെ ഫീല്‍ ചെയ്തു.

രാജിന് ആശംസകള്‍...

ബ്ലോഗിലെ രചനകള്‍ പ്രസിദ്ധീകരിക്കുന്ന ബ്ലോഗനയില്‍ വെള്ളെഴുത്തിന്റെ ശിക്ഷയും കുറ്റവും ആണിത്തവണ, എഴുത്തിനു ചേരുന്ന ചിത്രങ്ങളോടെ. ബ്ലോഗ് രചനകളോടൊപ്പം ശ്രദ്ധേയമായ ചില കമന്റുകളുംകൂടി ചേര്‍ക്കാന്‍ മാതൃഭൂമിയ്ക്ക് തോന്നിയിരുന്നെങ്കില്‍ നന്നായിരുനു. പക്ഷെ പലപ്പോഴും കമന്റുകള്‍ പോസ്റ്റിനെക്കാളും നീളമുള്ളവയാവുമ്പോള്‍ അവരെന്ത് ചെയ്യും !

വെള്ളെഴുത്തിന് ആശംസകള്‍...