Monday, October 26, 2009

ആർക്കും മനസ്സിലാവുന്ന കഥ (കവിതയല്ല)

ഒരു കഥ, കഥ മാത്രം !
---------------------
ഒരിടത്ത് (അങ്ങനെത്തന്നെയല്ലെ ?) കുറെ ചെറുപ്പക്കാർ, എല്ലായിടത്തും ഉള്ളപോലെതന്നെ ഉണ്ടായിരുന്നു. ഇനി വേണമെങ്കിൽ ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടായിരിക്കും എന്നും കരുതാം.

എല്ലാക്കാലത്തെയും ചെറുപ്പക്കാരെപ്പോലെ ഇവർ പലപ്പോഴും എവിടെയെങ്കിലും കൂട്ടം കൂടിയിരിക്കുകയും തമാശകൾ പറയുകയും വഴിയിലൂടെ പോകുന്നവരെപ്പറ്റി നിരുപദ്രവമായ കമന്റുകൾ പറയുകയും ചെയ്തിരുന്നു. സോ കോമൺ. ഇവർക്കൊന്നും വേറെ പണിയില്ലെ എന്നു നമുക്കു ചോദിക്കാം. പക്ഷെ, അങ്ങനെയല്ലല്ലൊ അതിന്റെ ഒരിദ്. ജോലിയുള്ളവരായിരുന്നു അവര് ഒട്ടുമുക്കാലും പേരും. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ഇങ്ങനെ എന്തെങ്കിലുമൊക്കെ...

എന്നു കരുതി അവർ നാട്ടുകാർക്ക് ശല്യമാണെന്നൊ പെൺകുട്ടികളെ ലൈനടിക്കുന്നവരാണെന്നൊ (പ്ലീസ്, ലൌ ജിഹാദ് അല്ല) ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ ദാഹത്തോടെ നോക്കുന്നവരാണെന്നൊ കരുതരുത്. സത്യം പറഞ്ഞാൽ, അവരായിരുന്നു നാട്ടിലെ ക്രമസമാധാനമടക്കം പലതിന്റെയും സംരക്ഷകർ. പുറംനാട്ടിൽനിന്ന് സംശയകരമായി ആരെങ്കിലും വന്നാൽ, ആഭാസകരമായി വസ്ത്രം ധരിച്ചുകണ്ടാൽ, മതിലിന്റെ മറവിൽ കമിതാക്കൾ വേണ്ടതീനത്തിനു പുറപ്പെടുമ്പോൾ.. എന്നു വേണ്ട അന്നാട്ടിൽ നിത്യജീവിതം അല്ലലില്ലാതെ തുടർന്നു പോവുന്നതിൽ അവർ സാധിക്കുംവിധം ഇടപെട്ടുകൊണ്ടിരുന്നു.

അത്തരമൊരു സംഭവം പറയാം. ഒന്നുമല്ല, വല്ല്യ കാര്യമൊന്നുമല്ല, എന്നാലും, നിത്യജീവിതത്തിന്റെ നൈരന്തര്യത്തിനു ഭംഗം വരുന്ന യാതൊന്നു സംഭവിക്കുന്നുവൊ, അത് അത്ര അഭികാമ്യമല്ലല്ലൊ നമ്മുടെയൊക്കെ സ്വകാര്യജീവിതത്തിന്. അമ്പലം, പള്ളി, കുളപ്പുര, പഞ്ചായത്താപ്പീസ്, റിയാലിറ്റി ഷോ, സിനിമാക്കൊട്ട, ഇടയ്ക്കിടയ്ക്കുള്ള കല്ല്യാണം അടിയന്തിരങ്ങൾ എന്നിങ്ങനെ സാമൂഹ്യശാസ്ത്രഞ്ജർ പണ്ടുമുതൽക്കെ അംഗീകരിച്ചുകൊടുത്തിട്ടുള്ള ചിട്ടവട്ടങ്ങളിൽ അങ്ങനെ ചക്രം തിരിഞ്ഞുകൊണ്ടിരിക്കെ, അതിനു ഭംഗം വരുന്ന ഒരു സംഭവത്തിൽ ക്രിയാത്മകമായി ഇടപെട്ട സംഗതിയാണ് പറഞ്ഞു വരുന്നത്.


ഒരിക്കൽ നമ്മുടെ യൌവനങ്ങൾ ഒട്ടുമുക്കാൽ‌പ്പേരും കുളത്തിൽ നീന്താനും കുളിക്കാനുമായി പുറപ്പെട്ടു. അവരങ്ങനെ കുറെനേരം ആസ്വദിച്ചു കുളിച്ചുകൊണ്ടിരുന്നു.

അപ്പോൾ പെട്ടെന്ന്, വലിയ ശരീരമുള്ള ഒരാൾ ഓടിവന്ന് കുളത്തിലേയ്ക്ക് ഒരൊറ്റച്ചാട്ടം.

പിള്ളാരല്ലെ, പെട്ടന്നുള്ള ഓളമല്ലെ, എല്ലാത്തിനും കുറച്ച് നേരത്തേയ്ക്ക് നിലനെറ്റി.

എന്നാലും അങ്ങനങ്ങ് പോവുമോ ! എല്ലാവരും ഒരുവിധം വെള്ളം കുടിച്ചായാലും, നീന്തിയും അപരന്റെ കോണകത്തിൽ പിടിച്ചും കരപറ്റി.

ആശ്വാസത്തോടെ ചുറ്റും നോക്കിയപ്പോൾ ഒരാൾ കുറവുണ്ടെന്ന് അവർക്ക് മനസ്സിലായി. അതാവട്ടെ അവരിലെ പൊതുവെ ദുർബലനായ ഒരുവനാണ്. കഷ്ടം !

വിഷണ്ണരായി ചുറ്റും നോക്കിക്കൊണ്ടിരിക്കെ പെട്ടെന്ന് എല്ലാവരെയും വെള്ളം കുടിപ്പിച്ച ആ ഭീമാകാരൻ വെള്ളത്തിൽനിന്നും പൊന്തിവന്നു. അവന്റെ ശരീരത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് കാണാതായ നമ്മുടെ സുഹൃത്തും.

പെട്ടെന്ന് നമ്മുടെ സുഹൃത്തുക്കൾ ക്ഷുഭിതയൌവങ്ങളായി. എല്ലാവരും കരയിൽ നിന്ന് വലിയ വായിൽ ആക്രോശിച്ചു:

മുക്കിക്കൊല്ലെടാ നായിന്റെ മോനെ !“

ഇത്രയെ ഉള്ളു കഥ, കഥനം.


പക്ഷെ ഒന്നു വിട്ടുപോയി, പറയാൻ വൈകിയതിൽ ക്ഷമിയ്ക്കൂ. നിങ്ങൾക്ക് ബാലരമയിൽ വന്നിരുന്ന മൃഗാധിപത്യം വന്നാൽ എന്ന കാർട്ടുൺ ഓർമ്മയുണ്ടൊ, വേണുവിന്റെ ? ഇക്കഥ നടക്കുന്നത് ആ കാലത്താണ്. അന്ന് ഈ കഥയിൽ‌പ്പറഞ്ഞ ചെറുപ്പക്കാർ ഉറുമ്പുകളും ആ കുളത്തിലേയ്ക്ക് എടുത്ത് ചാടിയത് ഒരാനയും ആയിരുന്നു.

ഇനി ഇതിൽ എന്താ ഇത്ര പറയാൻ എന്നല്ലെ, ഉണ്ട്. വേറൊരു കഥ കേട്ടിട്ടില്ലെ, ഉറുമ്പ് ആനയുടെ തുമ്പിക്കൈയ്യിനുള്ളിൽ കയറി തലച്ചോറിലെത്തുകയും ആനയെ കൊല്ലുകയും ചെയ്ത കഥ ? ആ കഥ ഉറുമ്പുകൾ എന്നും വിശ്വസിക്കുന്നു, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി. ഒരാനയെ കൊല്ലാൻ ഒരുറുമ്പ് ധാരാളം മതി എന്ന് ഉറുമ്പുകൾക്കിടയിലെ അഭിഞ്ജമതം. അല്ലെങ്കിൽ പറ, നിങ്ങൾ കേട്ട ഏതെങ്കിലും ആനയുമുറുമ്പും കഥയിൽ എന്നെങ്കിലും ആന ജയിച്ചിട്ടുണ്ടൊ ? അദ്ദാണ്.

ഇനി ഈ കഥയും മനസ്സിലായില്ലെന്ന് പറയരുത്.

ചുരുങ്ങിയത്, ഒരു കഥ മനസ്സിലാകൽ കവിത മനസ്സിലാകുന്ന പോലെ ഠിപ്പണിയൊക്കെ വേണ്ട സംഗതിയല്ലല്ലൊ.

അല്ലെങ്കിൽത്തന്നെ നമ്മളൊക്കെ കേട്ടുവളർന്നത് കഥയല്ലെ, കവിതയല്ലല്ലൊ.

Sunday, April 5, 2009

മാന്ദ്യകാലപ്പേര് : പഞ്ഞൻ

പഞ്ഞകാലം വന്നിട്ടധികമായില്ല. പത്രത്തിലും മാസികകളിലും ലേഖനങ്ങൾ തുരുതുരാ വരുന്നുണ്ടെങ്കിലും കഥകളിലും സിനിമയിലുമൊന്നും മാന്ദ്യം വന്നു കണ്ടില്ല ഇതുവരെ. അതിന് അതെന്താണെന്ന് അതൊക്കെ ചെയ്യുന്നവർക്കറിഞ്ഞിട്ടു വേണ്ടെ !

എന്തായാലും പഞ്ഞകാലത്ത് ജോലി പോയെങ്കിലും സുഹൃത്തിന് ഹ്യൂമർ സെൻസിന് കുറവൊന്നും വന്നിട്ടില്ല. പിങ്ക് സ്ലിപ്പ് കിട്ടിയപ്പോൾ (അത് പിങ്കൊന്നുമല്ല, ശരിക്കും വെള്ളപ്പേപ്പർ തന്നെയാണത്രെ. വിമാനത്തിനെ ബ്ലാക്ക് ബോക്സ് പോലെയാണ് സംഗതിയെന്ന്) ആശാൻ വിളിച്ചിരുന്നു.

‘എടാ ഞാൻ പഞ്ഞൻ...‘

‘...... മനസ്സിലായില്ല മോനെ’

‘എടാ..... പോയി‘
ഇക്കാലത്ത് ആരെപ്പൊപ്പോയീന്ന് പറഞ്ഞാലും പണി പോയീന്നാണെന്ന കാര്യം ഉറപ്പാ.

‘............ ആം സോറി’

‘വോ, അതൊന്നും വേണ്ടടാ’

‘എന്താ പഞ്ഞൻ എന്നു പറഞ്ഞത്, ആദ്യം ?’

‘അല്ലെടാ; ഞാൻ ഈ വിവരം ആദ്യം റൂം‌മേറ്റിനെ വിളിച്ചുപറഞ്ഞു. അതാണല്ലൊ അതിന്റെ ഒരു മര്യാദ.’

‘ശരിയാണ് അവനാണല്ലൊ ഇനി കുറച്ചുനാളത്തേയ്ക്ക് ഉരുട്ടി വായിൽ വച്ചുതരേണ്ടത്. എന്നിട്ട് ?’

‘അവനാണെന്നെ പഞ്ഞൻ എന്നു വിളിച്ചത്’

‘സോ ക്രുവൽ’

‘ഈ പേര് കുറച്ചു നാളായി അവൻ കരുതിവച്ചതാണെന്ന്. പരിചയക്കാരിൽ ആദ്യം ജോലി പോവുന്നയാൾക്ക് ഇടാൻ വച്ചതാ. ഇപ്പൊ നറുക്ക് എനിക്കായതോണ്ട് നോ ഹാർഡ് ഫീൽ‌സ്, റൂം‌മേറ്റല്ലെ !‘

‘നല്ലതാണ്, എന്തായാലും പണി പോയി. അപ്പൊ വരുകാലത്തേയ്ക്ക് ഓർത്തുവയ്ക്കാൻ പേരായി. വേണമെങ്കിൽ ഒന്നു മാറ്റി പഞ്ഞു എന്നാക്കും നിന്റെ ലവൾ.’

‘................. വോ, അതൊക്കെ എന്നേ കളഞ്ഞെടേ, കോസ്റ്റ് കട്ടിംഗ്’

‘എന്തായാലും ഇഷ്ടപ്പെട്ടെടാ. നല്ല പേര്, പഞ്ഞൻ’

‘അർമ്മാദിക്കെടാ, അർമ്മാദിക്ക്. നിന്റെ ദിവസവും വരുമെടാ. നിനക്ക് നല്ല ഒരു പേരുമായി ഞാനിവിടെയൊ അല്ലെങ്കിൽ നാട്ടിലൊ കാണും. പാർക്കലാം’
ഒരു നാൾ എന്റപ്പനും ചാവും അപ്പ അടിയന്തരത്തിനു നിന്നെ വിളിക്കൂല എന്ന പറച്ചിലോർത്തുപോയി.

‘ഇതേ ഡയലോഗ് നീ കുറെ ആൾക്കാരോട് പറഞ്ഞു കാണുമല്ലൊ. അത്രയ്ക്കൊക്കെ പേര് നിന്റടുത്ത് സ്റ്റോക്കുണ്ടോടേയ് ?’
‌‌‌‌

Saturday, February 7, 2009

മന്ത്രിമക്കളുടെ സ്വന്തം കേരളം

ഈയിടെയായി കേരളം ഇങ്ങനെയൊക്കെയാണ്. ഒരുവിധം പ്രമാദമായ കേസുകളിലെല്ലാം മന്ത്രിമക്കൾ സാന്നിധ്യമറിയിക്കുന്നു. സന്തോഷ് മാധവൻ, ഫാരിസ് റഹ്മാൻ, കിളിരൂർ-കവിയൂർ, അവസാനം ടോട്ടൽ ഫോർ യു ഇടപാടിലും !

മക്കൾ രാഷ്ട്രീയമായിരുന്നു നമ്മൾ ഏറെക്കാലം കേട്ടിരുന്നതും ചർച്ചചെയ്തിരുന്നതും. ദേശീയ, ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ കനത്ത പാരമ്പര്യവും പേറിയാണ് പാരമ്പര്യ, മക്കൾ രാഷ്ട്രീയം നമ്മുടെ നാട്ടിലും എത്തുന്നത്. ഇന്ദിരാഗാന്ധി തൊട്ട്, കിരീടാവകാശിയായ രാഹുൽ വരെയുള്ളവരുടെ പരമ്പര ദേശീയ രാഷ്ട്രീയത്തെ പ്രോജ്ജ്വലമാക്കുമ്പോൾ നമ്മളെന്തിനു കുറക്കണം ! അച്ഛൻ ദിവാകരൻ - മകൻ ദിവാകരൻ, അല്ലെങ്കിൽ മാധവൻ - പിയേഴ്സൺ തുടങ്ങി പ്രവർത്തന പാരമ്പര്യമുള്ള നല്ല മക്കളെ അന്നും ഇന്നും നമ്മൾ മക്കൾ രാഷ്ട്രീയത്തിന്റെ എയർ കണ്ടീഷൻഡ് തൊഴുത്തിൽ കെട്ടാറില്ല.

കേരളത്തിൽ അച്ഛാ മകാ കളികൾ കാര്യമായി തുടങ്ങുന്നത് ഗൾഫിൽനിന്ന് മുരളീധരൻസാർ തിരിച്ച് വന്ന് സേവാദളിന്റെ (അതെന്താ സാധനം എന്നു ചോദിക്കരുത്) കൊടി പിടിക്കുന്നതോടെയാണ്. അന്നത്തെ ഒരു കാർട്ടൂൺ ഓർമ്മ കാണുമല്ലൊ: ഇന്ദിരാജി, രാജീവ്ജി, സോണിയാജി, ഞാൻ‌ജി, മോൻ‌ജി എന്ന് വത്സലപിതാവ് പറയുന്നത്. ആ സീരീസിലേയ്ക്ക് പിന്നെ വായും പൊളിച്ചുകൊണ്ട് മോൾ‌ജിയും ഇറങ്ങിവന്നു. മറ്റുള്ളവരും കുറച്ചിട്ടൊന്നുമില്ല, റബ്ബർ കോൺഗ്രസിലെ എല്ലാരും അതേ വഴി പണ്ട് തൊട്ടേ നടന്നിട്ടുണ്ട്. പി. സി. ചാക്കൊ, കണ്ടീഷണാലിറ്റി എന്ന വാക്ക് ഡിക്ഷ്ണറിക്ക് സംഭാവന ചെയ്ത്, തൊഴിലാളിവർഗ്ഗത്തെപ്പറ്റി പുസ്തകമെഴുതിയ നോൺകമ്മുവായ (ഇതൊക്കെ മനോരമ വായിച്ചുകിട്ടിയ അറിവാണ് കെട്ടൊ) പാലാസാർ, സ്വന്തമായി ഒരുപാട് ബസ് വാങ്ങിയ പിള്ളേച്ചൻ, സ്കൂൾ കലോത്സവത്തിലെ ചാമ്പ്യന്മാർക്ക് നൽകുന്ന സ്വർണ്ണക്കപ്പിൽ ടി.എം. ജേക്കബ് നൽകുന്ന കപ്പ് എന്ന് എഴുതിയ മഹാൻ വരെ അതേ നട തന്നെ.

പക്ഷെ ഇടതുപക്ഷ നേതാക്കൾക്ക് അവർ പൊതുവെ കരുതുന്ന പോലെ കൂടുതൽ ബുദ്ധിയുള്ളതു കൊണ്ടായിരിക്കണം, മക്കൾക്ക് വേറെ ഫീൽഡിലാണ് താല്പര്യം. ആഭ്യന്തരമന്ത്രിയുടെ മകനാണ് അക്കാര്യത്തിൽ ചാമ്പ്യൻ. കേസെടുത്തൊ, കോടതി ശിക്ഷിച്ചൊ എന്നൊന്നും ചോദിക്കരുത്. അതിലൊന്നും ഇടതുപക്ഷത്തിനു പൊതുവെ വിശ്വാസവുമില്ല്ല. കിളിരൂർ കേസിലെ പെൺകുട്ടി മരിക്കുന്നതിനു മുൻപ് ഒരു വി.ഐ.പി ആശുപത്രിയിൽ വന്നതും പോയതും വലിയ വാർത്തയായിരുന്നൂ, അല്ലെങ്കിൽ വാർത്തയാക്കി. പക്ഷെ, പലരും ആ കേസില്പെട്ട മകനെ തെറ്റിദ്ധരിച്ചിരുന്നു എന്നാണ് കേട്ടത്. സീരിയൽ സിനിമാക്കാരായ രണ്ട് മക്കളിൽ ആരോ ആണെന്ന പൊതുധാരണ കുറച്ചുകാലം കഴിഞ്ഞപ്പോൾ തെറ്റി. അതു പുതിയൊരാളായിരുന്നു. മാതൃവാത്സല്യവും മാതുലവാത്സല്യവും വേണ്ടുവോളം അനുഭവിക്കുന്നത്കൊണ്ട്, ഊഹാപോഹങ്ങളല്ലാതെ ആൾ പ്രതിയൊന്നുമായില്ല, ആ‍വുകയുമില്ല.

പുതിയ ഗവൺമെന്റ് വന്നതിനുശേഷം ആഭ്യന്തരമന്ത്രിയുടെ മകന്റെ പേര് കുറെ കേസുകളിൽ കേട്ടു, ഇന്നലെ വരെ. കുറെ കാശ്, ഭൂമി ഇടപാട് തുടങ്ങിയവ ഉൾപ്പെട്ട ഏത് കേസായാലും, പ്രതിസ്ഥാനത്ത് കേൾക്കുന്നവർക്ക് ആർക്കെങ്കിലും മന്ത്രിമകനുമായി ബന്ധമുണ്ടാവും, അതായത് അങ്ങനെ വാ‍ർത്തകൾ വരും. ഇതൊക്കെ പലരുടെയും ഗൂഢാലോചനാണെന്നും കെട്ടിച്ചമച്ചാതാണെന്നും പറഞ്ഞാലും, ഒരു കേസിൽ ആ മഹൻ ഉണ്ടെന്നു കേട്ടാൽ, ഉണ്ടാവാം, സാധ്യത്യയുണ്ട് എന്നു ജനം കരുതാൻ തുടങ്ങുന്നിടത്ത് കാര്യങ്ങൾ എത്തിയിരിക്കുന്നത് എന്നതാണ് സങ്കടകരമായ കാര്യം.

പാമോയിൽ, ലാവ്ലിൻ കേസുകളിൽ രണ്ടുപക്ഷത്തെയും തൃപുത്രന്മാർ ഇല്ലാത്തത് അതൊക്കെ നടക്കുന്ന കാലത്ത് ഇവരൊക്കെ കുട്ടികളായിരുന്നതു കൊണ്ടാവും.

Thursday, January 8, 2009

റിപ്പബ്ലിക്കൻ ബുസ്തകം

ബുക്ക് റിപ്പബ്ലിക്ക് എന്നത് മനോഹരമായ ഒരാശയമാണ്. ഒരു സമാന്തര പുസ്തക പ്രസിദ്ധീകരണ വിതരണ സമ്പ്രദായം എന്ന കൊതിപ്പിക്കുന്ന കൺസപ്റ്റ്. പ്രസിദ്ധീകരണത്തെക്കാളുപരി വിതരണത്തിന്റെ വൈതരണികളെയും കെണികളെയും കുറിച്ച് റിപ്പബ്ലിക്കിന്റെ അണിയറപ്രവർത്തകർക്ക് അറിയാമെന്നു കരുതുന്നു.

പറയാൻ കാരണം, മൾബറിയും മറ്റുപല ഉദാഹരണങ്ങളും നമ്മൾ കണ്ടതാണെന്നതു കൊണ്ടാണ്. ഷെൽ‌വി മരിച്ചപ്പോൾ നമ്മളെല്ലാം മരിച്ചപോലെ തോന്നിയതുകൊണ്ടാണ്. കവർ ഡിസൈനിലും ഉള്ളടക്കത്തിലും വിപ്ലവം നടത്തിയ മൾബെറി, വായനക്കാരനായ മലയാളിയുടെ വസന്തകാ‍ലമായിരുന്നു. കവർ ഡിസൈനിലെ മടുപ്പിക്കുന്ന പരമ്പരാഗത ശൈലികൾ മാറ്റാൻ മൾബറി ഡിസിയെപ്പോലും നിർബന്ധിതരാക്കി. മൾബറി ബുക്കുകൾക്ക് അച്ചടിക്കുന്ന കടലാസിന്റെ ഗുണനിലവാരവും വിലക്കൂടുതലും മാത്രമായിരുന്നു, പോരായ്മയായി പറയാനുണ്ടായത്. എന്നാൽ ‘വിവേകശാലിയും ആർത്തിക്കാരനുമായ വായനക്കാരൻ’ അതൊക്കെ ക്ഷമിക്കാൻ തയ്യാറായിരുന്നു. കാരണം, മൾബറിയുടെ എഴുത്തുകാർ ഒരു കാലഘട്ടത്തിൽ മലയാളത്തിലെ മാറ്റത്തിന്റെ കാറ്റ് ശ്വാസമാക്കി കരുതിയവരായിരുന്നു, നമ്മൾ, വായനക്കാരും.

ഒന്നോർത്തുനോക്കു, ആരെല്ലാമുണ്ടായിരുന്നു ആ എഴുത്തുനിരയിലെന്ന് !
നീണ്ട ‘എഴുത്തൊളിവിനു‘ ശേഷം തിരിച്ചു വന്ന മേതിൽ ഉണ്ടായിരുന്നു. ആധുനികതയുടെ കാലത്തിനു തൊട്ടു പിന്നാലെ വന്ന മരവിപ്പ്കാലത്തെ മറക്കാൻ പറഞ്ഞ കുറേപ്പേരുണ്ടായിരുന്നു. കൊച്ചുബാവ, പി.സുരേന്ദ്രൻ, വി.ആർ.സുധീഷ്, ശിഹാബുദ്ധീൻ, അഷിത.... (ഇവരൊക്കെ ഇന്ന് എവിടെ എന്നത് വേറൊരു കാര്യം) പിന്നെ മനുഷ്യനെ ഞെട്ടിച്ച കുറെ ‘വേറിട്ട’ ബുക്കുകൾ. സുധീഷ് തിരഞ്ഞെടുത്ത മലയാളത്തിലെ പ്രണയകവിതകൾ. അതേത്തുടർന്ന് ലോകസാഹിത്യത്തിലെ പ്രണയകഥകളും കവിതകളും. ഓർമ്മ എന്ന വല്ലാത്തൊരു പുസ്തകം, വിശ്വപ്രസിദ്ധ ആത്മകഥകളുടെ പരിഭാഷകൾ... മൾബറി വായനാശീലത്തെത്തന്നെ ഞെട്ടിച്ചിട്ടുണ്ടെന്ന്, നവീകരിച്ചുട്ടുണ്ടെന്ന്, റൊമാന്റിക്കാക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

മരുന്നുവിൽ‌പ്പന തൊട്ട് ആക്രിക്കച്ചവടത്തിൽ‌വരെ കാണുന്ന ആധിപത്യ പ്രവണതകളും മാഫിയയും പുസ്തകപ്രകാശനത്തിലും ഉണ്ടാവണ്ടെ ? ഉണ്ടായി. സ്വന്തമായി വിതരണശൃംഘല ഇല്ലായിരുന്ന മൾബറി ആ രംഗത്തെ കുത്തകയുടെ ഓഫ്ഫർ നിരസിച്ചില്ല. അവർക്കും വേണ്ടത് അതുതന്നെയായിരുന്നു. വിതരണത്തിനെടുത്ത ബുക്കുകൾ പൂഴ്ത്തപ്പെട്ടു, വായനക്കാരന് പുസ്തകം കിട്ടിയില്ല, എഴുത്തുകാർക്ക് റോയൽറ്റിയും. ഷെൽ‌വി വളർത്തിയ എഴുത്തുകാരൻ‌തന്നെ അവസാനം ഷെൽ‌വിയെയും മൾബറിയെയും ഉപേക്ഷിച്ചു, വായനക്കാരൻ ഉപേക്ഷിച്ചില്ലെങ്കിലും. അതുകൊണ്ടുതന്നെ ഷെൽ‌വി ആത്മഹത്യ ചെയ്തപ്പോൾ എഴുത്തുകാരനെക്കാൾ ദു:ഖിച്ചത് വായനക്കാരനായിരിക്കും. എഴുത്തുകാരനാവട്ടെ, ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്.ഒ. സർട്ടിഫിക്കറ്റുള്ള മുദ്രണാലയത്തിന്റെ പുതിയ തലൈവർക്ക് കാലിൽ എണ്ണയിട്ട് തിരുമ്മുകയായിരുന്നു.

വിതരണം: അതാണ് പോയന്റ്. ബുക്ക് റിപ്പബ്ലിക്കിന്റെ ആശയത്തിൽ പറയുന്ന കാര്യം, മാൻ-ടു-മാൻ മാർക്കറ്റിംഗ് സാധിക്കുകയാണെങ്കിൽ അതൊരു വലിയ സംഭവമായിരിക്കും.

ലാപുടയുടെ കവിതകൾ പുറം‌ലോകത്തേയ്ക്കെത്തിക്കുന്നു എന്നത് നിങ്ങൾക്ക് അഭിമാനിക്കാനുള്ള വസ്തുതയാണ്, മലയാളത്തിലെ സമകാലികരിൽ ആർക്കൊപ്പവും തലപ്പൊക്കമുള്ള വിനോദിന്റെ പുസ്തകത്തിൽ തുടങ്ങിയത് എന്തുകൊണ്ടും ഉചിതമായി.

ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകത്തെ ബുസ്തകം എന്ന് വിളിക്കാമെന്നു തോന്നുന്നു.
ബുക്ക് റിപ്പബ്ലിക്കിനും ബുസ്തകത്തിനും ലാപുടയ്ക്കും അഭിനന്ദനങ്ങൾ, ആശംസകൾ.

മലയാളി വായനക്കാർ എപ്പോഴും കാത്തിരിക്കുകയും വീണ്ടുംവീണ്ടും വായിക്കുകയും ചെയ്യുന്ന ഒരുപാട് ബുസ്തകങ്ങൾ ഇറക്കാൻ നിങ്ങൾക്ക് സാധിക്കും എന്നു പ്രത്യാശിക്കുന്നു.

Monday, December 1, 2008

മാ‍തൃഭൂമിയും മനോരമയും മാനം നോക്കുമ്പോൾ...


ഇന്നലെ, ഡിസംബർ ഒന്നാം തീയതി സന്ധ്യകഴിഞ്ഞപ്പോൾ ആകാശത്ത് ദൃശ്യമായ അപൂർവ്വ കാഴ്ചയെപ്പറ്റി അപ്പോൾത്തന്നെ എല്ലാവരും അറിഞ്ഞിരിക്കും, ഇന്നിറങ്ങിയ പത്രങ്ങളിലും ആദ്യപേജിൽ ചിത്രങ്ങളുണ്ട്.

ഈ വാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ വന്നത് അതാത് പത്രങ്ങളിൽ ഞെക്കി ഞെക്കി വായിക്കാം.

മാതൃഭൂമിയിലെ പ്രസക്തഭാഗങ്ങൾ ഇതാണ് :
തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു. ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌. വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം. ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ഇനി മനോരമയിലെ വാർത്തയിലെ പ്രധാന ഭാഗം:
വ്യാഴവും ശുക്രനും ഒരേ വരിയിൽ വരുന്നത് അത്ര അപൂർവ്വമല്ലെന്ന് പ്രശസ്ത ജ്യോതിഷി ചവറ എം. ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ, ത്രികോണം വരച്ചതുപോളെ ചന്ദ്രനോ‍ാടു ചേർന്നൂള്ള ഈ സമാഗമം ഇതുവരെ കാണാത്തതാണേന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ഒരേ സമയം ഗ്രഹയുദ്ധവും സമാഗമവും ചേർന്നതാണത്രെ ഇന്നലെയുണ്ടായ പ്രതിഭാസം. .... ...വ്യാഴത്തിനാണ് കൂടുതൽ പ്രകാശം. ശുക്രനു പ്രകാശം കുറവാണ്. ഗ്രഹയുദ്ധത്തിൽ ശൂക്രനു പ്രകാശമേറി ശുക്രൻ ജയിക്കുമെന്നാണു ജ്യോതിശാസ്ത്രം..... (അതോ ജ്യോതിഷമോ ?)

എന്തു പറയാൻ ! അപൂർവ്വമായ ഒരു ആകാശക്കാഴ്ചയെ വിശദീകരിക്കാൻ കേരളത്തിന്റെ സുപ്രഭാതം കൂട്ടുപിടിച്ചത് ജ്യോതിഷത്തെ. എന്നിട്ട് ജ്യോതിഷത്തെ ജ്യോതിശാസ്ത്രം എന്ന് വേഷം മാറ്റുകയും ചെയ്യുന്നു. സാരമില്ലായിരുന്നു മാത്തുകുട്ടിച്ചായന്റെ പത്രപ്രവർത്തക കുഞ്ഞാടുകൾ ജ്യോതിഷരത്നത്തിന്റെ, മഹാപണ്ഡിതന്റെ യുദ്ധ-സമാഗമ മഹാപ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണത്തിനൊപ്പം ചുരുങ്ങിയത് ഒരു കോളേജ് അദ്ധ്യാപകനോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞെങ്കിൽ, അതുംകൂടി പ്രസിദ്ധീകരിച്ചെങ്കിൽ ! വാർത്ത, സ്വ.ലേ. കൊല്ലത്തുനിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജ്യോതിർഗോളങ്ങളെപ്പറ്റി സാമാ‍ന്യബോധം സ്വലേയ്ക്കും തിരുമണ്ടൻ എഡിറ്റർക്കും ഇല്ലാതെ പോ‍വുന്നത് സ്വാഭാവികമാവാം. എന്നാലും ഇതുപോലെ ഒരു വാ‍ർത്ത കൊടുക്കുമ്പോൾ അതിന്റെ ശാസ്ത്രീയ വിശദീകരണം ആരോടെങ്കിലും തേടനുള്ള മിനിമം മര്യാദ പാലിക്കാമായിരുന്നു ആർക്കെങ്കിലും.

മാതൃഭൂമി ജ്യോതിശാസ്ത്രഞ്ജരെ ഉദ്ദരിച്ചാണ് ഈ പ്രതിഭാസം വിശദീകരിക്കുന്നത്. അത്രയും ഭാഗ്യം. കാരണം, ബോംബെ ആക്രമണത്തെയും മുൻ‌കാലങ്ങളിലെ പല ഡിസാസ്റ്ററുകളെയും കണക്റ്റ് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനത്തിന്റെ മാറ്റൊലി, 26 തീയതി കലിപ്പാണെന്ന് പറഞ്ഞുംകൊണ്ട്, വെറും രണ്ടു ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു കോഴിക്കോടൻ പത്രത്തിൽ.

ഇനി മറ്റു ഫോർത്ത് എസ്റ്റേറ്റുകാർ എന്തൊക്കെയാണാവൊ ഇതിനെപ്പറ്റി പറഞ്ഞിരിക്കുക ?

Friday, October 10, 2008

വീരനും വയലാര്‍ അവാര്‍ഡ് .... !!!

അവസാനം അതും സംഭവിക്കുന്നു, എം പി വീരേന്ദ്രകുമാറിന് വയലാര്‍ അവാര്‍ഡ് !!!

തൊട്ടുമുന്‍പത്തെ അഞ്ചുവര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള കൃതികള്‍ക്ക് വയലാര്‍ അവാര്‍ഡ് നല്‍കിത്തുടങ്ങിയ കാലം മുതല്‍, പൊതുവെ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന രീതിയിലാണ് അവാര്‍ഡുകള്‍ നല്‍കി വന്നിരുന്നത്. ആദ്യ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനത്തിനു കൊടുക്കുന്നതു മുതല്‍, പലപ്പോഴും മലയാളത്തില്‍ അടയാളപ്പെട്ടുകിടക്കുന്ന പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കിയിരുന്നത്.

എം. ടി., വിജയന്‍, ഒ.എന്‍.വി., ആനന്ദ്, മുകുന്ദന്‍, മാധവിക്കുട്ടി, തകഴി, കോവിലന്‍, അഴീക്കോട്, സാനു, പെരുമ്പടവം തുടങ്ങി പലര്‍ക്കും നല്‍കിയ അവാര്‍ഡ് എപ്പോഴും ഏറ്റവും മികച്ച കൃതിയ്ക്ക് (അല്ലെങ്കില്‍ അവയില്‍ ഒന്നിന്) ആണ് നല്‍കിയതെന്നൊന്നും പറയാനവില്ല. ദൈവത്തിന്റെ വികൃതികള്‍ക്ക് മുകുന്ദന് അവാര്‍ഡ് നല്‍കേണ്ട സമയത്ത് സാനുമാസ്റ്റര്‍ക്ക് നല്‍കി സ്നേഹം പ്രകടിപ്പിച്ചതായി അക്കാലത്ത് സംസാരമുണ്ടായിരുന്നു. പിന്നീട് മുകുന്ദന് കേശവന്റെ
വിലാപങ്ങള്‍ക്ക് അവാര്‍ഡ് കൊടുത്ത് അഡ്ജറ്റ് ചെയ്തു. അപ്രധാന സൃഷ്ടികള്‍ക്ക് പുരസ്കാരം നല്‍കിക്കൊണ്ട് ചിലപ്പോഴൊക്കെ അവാര്‍ഡ് കമ്മറ്റി ചീത്ത കേട്ടിരുന്നുവെങ്കിലും, വിവാദത്തിന്റെ തീക്കാറ്റ് ആഞ്ഞടിച്ചത് 2002ല്‍ ആണ്. അയ്യപ്പപ്പണിക്കര്‍ക്ക് അവാര്‍ഡ് പ്രഖ്യാപിച്ച് അദ്ദേഹം അത് നിരസിച്ചതോടെ. ആധുനിക കവിതയുടെ അപ്പോസ്തലന്മാരില്‍ പ്രധാനിയായിരുന്ന പണിക്കര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ അവര്‍ക്ക് അത്ര കാലം ആലോചിക്കേന്റ് വന്നു എന്നതാണ് പ്രധാന പ്രശ്നമായത്. എം.വി.ദേവനും സാനുവിനും തിക്കോടിയനും കെ സുരേന്ദ്രനും പെരുമ്പടവത്തിനും ഗുപ്തന്‍ നായര്‍ക്കും കൊടുത്തതിനു ശേഷമാണ് പണിക്കരെ തേടിയെത്തിയത് വയലാര്‍ പുരസ്കാരം. ഉദ്ദേശിച്ചത് വിവാദങ്ങള്‍ വയലാര്‍ അവാര്‍ഡിന്റെ കാര്യത്തിലും പുതുമയല്ല എന്നാണ്.

അങ്ങനെയൊക്കെയാണെങ്കിലും, കേരളത്തില്‍ പൊതുവെ വയലാര്‍ അവാര്‍ഡിനു ഒരു സ്വീകാര്യത ഉണ്ടായിരുന്നു. കാരണങ്ങളുണ്ട്: ഒന്ന് പലരും നിര്‍ദ്ദേശിക്കുന്ന പേരുകളില്‍ നിന്നാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍നിന്ന് ജഡ്ജിംഗ് കമ്മറ്റി ഒരാളെ തിരഞ്ഞെടുക്കുന്നു. പിന്നൊന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങള്‍ പൊതുവെ സമ്മതരായിരുന്നു എന്നതാണ്. പ്രസ്തുത അവാര്‍ഡിന്റെ വിശ്വസ്തതയ്ക്ക് കാര്യമായ ഇടിവ് വന്നത് അയ്യപ്പപ്പണിക്കര്‍ അവാര്‍ഡ് നിഷേധിച്ചതോടെയാണ്. അക്കാദമി പുരസ്കാരങ്ങള്‍ പോലെയല്ലാതെയുള്‍ല ഒരു ഐഡന്ററ്റി ഉള്ള ഒന്നായിരുന്നു വയലാര്‍ പുരസ്കാരം. എന്തായാലും ആ കാലം കഴിഞ്ഞെന്നു കരുതാം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച പുസ്തകമായി ഹൈമവതഭൂവില്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍, മലയാളിയും മലയാളിയുടെ ക്രിയേറ്റീവ് റൈറ്റിംഗും അത്രയ്ക്ക് ദരിദ്രമായിപ്പോയൊ ?

കൂലിയ്ക്ക് എഴുതിച്ച് പുസ്തകം(ങ്ങള്‍) സ്വന്തം പേരിലിറക്കി അവാര്‍ഡുകള്‍ വാരിക്കൂട്ടുന്ന കലാപരിപാടി വീരേന്ദ്രകുമാറിന്റെ തലയില്‍ വിരിഞ്ഞതാവാം, അല്ലെങ്കില്‍ കാശുണ്ടാക്കാന്‍ നല്ല പണിയാണെന്ന് തോന്നിയ കോണകംകഴുകികള്‍ ആരെങ്കിലും ഓതിക്കൊടുത്തതുമാവാം (അല്ല, സത്യത്തില്‍ അങ്ങനെത്തന്നെയാണോ ? ആണെങ്കില്‍ വേറെആരെങ്കിലുമുണ്ടോ ഇപ്പണി ചെയ്യുന്നതായി ?) എന്താണാവോ അദ്ദേഹത്തിന്റെ മഹന് ഇപ്പരിപാടി തോന്നാത്തത് ! ഒരുപക്ഷെ മൂപ്പരും ഇനി വല്ല്യ വല്ല്യ പൊത്തകങ്ങള്‍ എഴുതിയേക്കാം...

ഇത്തവണ ജഡ്ജിംഗ് കമ്മറ്റിയില്‍ ഇരുന്നത് മുകുന്ദനും സി. രാധാകൃഷ്നനും ഹാഫിസ് മുഹമ്മദും ആയിരുന്നത്രെ, സാനു മാഷ് അദ്ധ്യക്ഷനും. ഇനി സാനുമാഷിനും സി. രാധാകൃഷ്ണനും മുകുന്ദനുമൊക്കെ വരും വര്‍ഷങ്ങളില്‍ പത്മപ്രഭാ പുരസ്കാരത്തിന്റെ നിറവില്‍ മാതൃഭൂമിയുടെ ഒന്നാം പേജില്‍ ചിരിച്ചിരിക്കാം.. വീരന്‍ പൊന്നാട അണിയിക്കും, മഹാസാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ പ്രശസ്തി പത്രം വായിക്കും....

ഇതിനാണ് പടവലങ്ങ പോലെ താഴോട്ട് വളരുന്ന കേരളം എന്നു പറയുന്നത്...

ഈയിടെ കേട്ട ഒരു ശോദ്യം : കേരളത്തില്‍ ഏറ്റവും കൂടുതല്‍ എഴുത്തുകാര്‍ ഉപയോഗിക്കുന്ന തൂലികാനാമം ഏത് ????

Monday, September 22, 2008

മേതിലിന്റെ മൌസ് ട്രാപ്പ്: ചൂണ്ടെലി

മലയാളത്തില്‍ പുതിയ ഒരു വാക്ക് : ചൂണ്ടെലി

റിംഗിങ്ങ് എനി ബെല്‍‌സ് ?

മണി മുഴങ്ങേണ്ടത് ഏതെങ്കിലും പൂച്ചയെക്കുറിച്ചല്ല, പൂച്ചയ്ക്കാര് മണികെട്ടും എന്ന്‍ ആലോചിച്ചുകൊണ്ടിരുന്ന ഒരു എലിയെക്കുറിച്ചാണ്. ഒരു എലി, ശരിയ്ക്കു പറഞ്ഞാല്‍ ഒരു ചുണ്ടെലി. റ്റോമും ജെറിയും കാര്‍ട്ടൂണിലല്ലാതെ നിങ്ങള്‍ ഇഷ്ടപ്പെടാവുന്ന ഏക എലി. (എഗയ്ന്‍, മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി ? റാം മോഹന്‍ പാലിയത്തിന്റെ ഒരു പോസ്റ്റ് ഓര്‍മ്മ വരുന്നു).

നിങ്ങളുടെ മേശപ്പുറത്ത്, അല്ലെങ്കില്‍ വലിച്ചുനീക്കാവുന്ന ഒരു പലകമേല്‍ ഒരു എലി ഇരിപ്പുണ്ട്. ഒരു ചുണ്ടെലി. നിങ്ങളുടെ വലത്തെ ഉള്ളംകൈയ്യിന്റെ ഭൂമിശാസ്ത്രവും ഊഷ്മാവും മുതുകു കൊണ്ട് അറിയുന്ന ഒരു എലി. നിങ്ങളും ഞാനും മനസ്സില്‍ ജെറിയെയും കൈവെള്ളയില്‍ മൌസിനെയും താലോലിക്കുന്നു. മൌസ്, ഒരു ചൂണ്ടിയാണ്, പോയിന്റര്‍. താ‍ന്‍ അവതരിപ്പിച്ച ഉപകരണത്തിന് ലബോറട്ടറിക്ക് പുറത്തേയ്ക്ക് എത്തുമ്പോഴെയ്ക്ക് വേറൊരു പേര് കണ്ടെത്തണമെന്ന് ഡഗ്ലസ് എങല്‍ബാതിന് തോന്നിയിരുന്നെങ്കിലും മൌസ് എന്ന പേര്‍ ഉറച്ചുപോവുകയാണുണ്ടായത്.

കമ്പ്യൂട്ടര്‍ മൌസ് രൂപംകൊണ്ടും പേരുകൊണ്ടും ചുണ്ടെലിയും പ്രവൃത്തികൊണ്ട് ചൂണ്ടിയും ആയതിനാല്‍, ചൂണ്ടെലി എന്ന പേര്, ‘ശ്ശൊ... ഇതു വരെ തോന്നീലല്ലൊ’ എന്ന് ആശ്ചര്യപ്പെടുത്തുംവിധം ചേരുന്നു. സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുമ്പോല്‍ നിങ്ങളുടെ ഇണയ്ക്കുണ്ടാകുന്ന ഒതുക്കത്തോടെ, മൌസ്, സോറി ചൂണ്ടെലി ഉള്ളംകൈയ്യില്‍ ഒതുങ്ങുന്നപോലെ ചേര്‍ന്ന് ഒതുങ്ങുന്ന ഒരു പേര്.

മേതില്‍ രാധാകൃഷ്ണനാണ് ചൂണ്ടെലി എന്ന വാക്ക് സൃഷ്ടിക്കുന്നത്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പുതുതായി തുടങ്ങിയ അദ്ദേഹത്തിന്റെ പംക്തിയ്ക്ക് ചൂണ്ടെലി എന്നാണ് പേര്.